കൊച്ചി: ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒമിക്രോൺ രോഗികളുടെ എണം കൂടുന്ന സാഹചര്യത്തിൽ ഇത്തവണത്തെ ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങൾ കരുതലോടെ വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. ഇതുവരെ 15 ഒമിക്രോൺ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ വിദേശത്ത് നിന്നും വരുന്നവർ ഉൾപ്പെടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. നിലവിൽ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അതേസമയം മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമായി പാലിക്കേണ്ടതാണ്. ക്വാറന്റൈനിലുള്ളവരും സ്വയം നിരീക്ഷണത്തിലുള്ളവരും ആൾക്കൂട്ടത്തിലോ പൊതു ചടങ്ങുകളിലോ പരിപാടികളിലോ പങ്കെടുക്കാൻ പാടില്ല. ക്വാറന്റൈൻ കാലയളവിൽ ആ വീട്ടിൽ മറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ഒത്തുകൂടലുകൾ ഒഴിവാക്കണം. ഒരു കാരണവശാലും മാസ്‌ക് മാറ്റി സംസാരിക്കയോ ഗ്രൂപ്പ് ഫോട്ടോയെടുക്കുകയോ ചെയ്യരുത്. ഭക്ഷണം കഴിക്കുമ്പോൾ അകലം പാലിച്ചിരുന്ന് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വാക്‌സിൻ ആദ്യ ഡോസ് ഇനിയും എടുക്കാനുള്ളവരും രണ്ടാം ഡോസ് എടുക്കാൻ സമയമായിട്ടുള്ളവരും എത്രയും പെട്ടെന്ന് തന്നെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്ന് വാക്‌സിനേഷൻ എടുത്ത് സുരക്ഷിതരാകേണ്ടതാണെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.