കോലഞ്ചേരി: ക്രിസ്മസ് രാത്രിയിൽ കിഴക്കമ്പലത്ത് നടന്ന അക്രമത്തിന് പിന്നിലെ സൂത്രധാരനാരെന്ന് കണ്ടെത്താനുള്ള ശ്രമത്തിൽ പൊലീസ്.

കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന പെരുമ്പാവൂർ എ.എസ്.പി അനുജ് പലിവാലിന്റെ നേതൃത്വത്തിൽ ഇന്നലെ കുന്നത്തുനാട് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കിറ്റെക്സ് കമ്പനിയിലെ സി.സി ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നോട്ടീസ് നൽകാനും പൊലീസ് തീരുമാനിച്ചു. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളിലെ ദൃശ്യങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു വരികയാണ്. നിരവധി പ്രതികൾ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതായും കണ്ടെത്തി. ഇവ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കേസിൽ ഉൾപ്പെട്ടവരെന്ന് തെളിഞ്ഞാൽ വീണ്ടും അറസ്റ്റുണ്ടാകും.

റിമാൻഡിലുള്ള പ്രധാന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി നാളെ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പൊലീസിന്റെ നീക്കം. 164 പേരാണ് റിമാൻഡിലുള്ളത്. അക്രമികൾ കത്തിച്ചതും, തകർത്തതുമായ പൊലീസ് ജീപ്പുകൾ സംഭവ സ്ഥലത്ത് നിന്ന് മാറ്റി. ഇവ വിശദമായ ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കും.

കമ്പനി ക്വാർട്ടേഴ്സിനു മുന്നിൽ ഏർപ്പെടുത്തിയ പൊലീസ് പിക്കറ്റിംഗും പട്രോളിംഗും തുടരുകയാണ്.

ചികിത്സാചെലവ് പൊലീസ് വഹിക്കും

കിഴക്കമ്പലം അക്രമത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ചികത്സാ ചിലവ് ആഭ്യന്തര വകുപ്പ് വഹിക്കുമെന്ന് ഡി.ജി.പി അനിൽ കാന്ത് അറിയിച്ചു. ഉദ്യോഗസ്ഥരുടെ ബാങ്ക് വിവരങ്ങൾ ഇന്നലെ കൈമാറാൻ നിർദ്ദേശിച്ചിരുന്നു. ഇതുവരെയുണ്ടായ ചെലവും തുടർചെലവുകളും വഹിക്കും. ഗുരുതരമായി പരിക്കേറ്റ കുന്നത്തുനാട് എസ്.എച്ച്. ഒ വി.ടി. ഷാജന്റെ കൈ ശസ്ത്രക്രിയ ഇന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിൽ നടക്കും.