life
ലൈഫ് മിഷൻ 'മനസ്സോടിത്തിരി മണ്ണ്' സംസ്ഥാനതല കാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനവും ധാരണാപത്രം കൈമാറലും എറണാകുളം ടൗൺഹാളിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കുന്നു.

കൊച്ചി: സംസ്ഥാനത്തെ ഭൂ-ഭവന രഹിതരായ 2.5 ലക്ഷം പേർക്ക് മൂന്നു വർഷത്തിനകം വീടിനായി ഭൂമിയോ ഭൂമിയുടെ വിലയോ നൽകാൻ ലക്ഷ്യമിടുന്ന ലൈഫ് മിഷൻ 'മനസ്സോടിത്തിരി മണ്ണ്' കാമ്പയിന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനവും ധാരണാപത്രം കൈമാറലും എറണാകുളം ടൗൺഹാളിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ നിർവഹിച്ചു.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ആദ്യ സംഭാവനയുടെ ധാരാണാപത്രം കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, പ്രവാസിയായ പി.ബി.സമീർ എന്നിവരിൽ നിന്ന് മന്ത്രി സ്വീകരിച്ചു. 1000 ഗുണഭോക്താക്കൾക്ക് പരമാവധി 2.5 ലക്ഷം രൂപ വീതം ആകെ 25 കോടി രൂപ നൽകാനുള്ള ധാരാണാപത്രമാണ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുവേണ്ടി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി കൈമാറിയത്.
ലൈഫ് മിഷൻ സി.ഇ.ഒ പി.ബി നൂഹും ചിറ്റിലപ്പിളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയക്ടർ ഡോ.ജോർജ് സ്ലീബയും ധാരണാപത്രം ഒപ്പുവച്ചു.

നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഭൂരഹിതർക്കായി 50 സെന്റ് സംഭാവന ചെയ്ത പ്രവാസിയായ പൂങ്കുഴി ഹൗസിൽ പി.ബി സമീറിൽ നിന്ന് ആധാരം സ്വീകരിച്ച് നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.മജീദിന് മന്ത്രി കൈമാറി.

ടി.ജെ വിനോദ് എം.എൽ.എ അധ്യക്ഷനായി. നടൻ വിനായകൻ, മേയർ അഡ്വ. എം.അനിൽ കുമാർ, ആന്റണി ജോൺ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ലൈഫ് മിഷൻ സി.ഇ.ഒ പി.ബി നൂഹ്, ജില്ലാ കളക്ടർ ജാഫർ മാലിക്, ഡെപ്യുട്ടി മേയർ ആർ.അൻസിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.