 
ഇടുക്കി: പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ പുതുതായി വാങ്ങിയ ബസിന്റെ ഫ്ലാഗ് ഒഫ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 21.5 ലക്ഷം രൂപ ഉപയോഗിച്ചാണ് കോളേജിന് പുതിയ ബസ് വാങ്ങിച്ചത്. മലയോര മേഖലയിലുൾപ്പെടെ വിദ്യാഭ്യാസ രംഗത്ത്, പഠന അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമാണ് സംസ്ഥാനം ആർജിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മോഡൽ പോളിടെക്‌നിക് കോളേജിന് പുതിയ ബാച്ച് കൂടി അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ കെട്ടിടത്തിന്റെ അപര്യാപ്തത ഉണ്ടെങ്കിൽ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബയോ മെഡിക്കൽ എൻജിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ്‌വെയറിംഗ്, ഇലക്ട്രോണിക് & കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് എന്നീ മൂന്ന് ബാച്ചുകളാണ് മുമ്പ് ഉണ്ടായിരുന്നത്. കമ്പ്യൂട്ടർ എൻജിനീയറിംഗ് ബാച്ചാണ് പുതുതായി ആരംഭിച്ചിട്ടുള്ളത്. ഇപ്പോൾ 240 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കോളേജ് പ്രിൻസിപ്പൽ ദിലീഷ് കുമാർ പി.ബി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം രാജു ജോസഫ് പങ്കെടുത്തു.