തൊടുപുഴ : ഹൈറേഞ്ച് സംരക്ഷണ സമിതിയ്‌ക്കെതിരെ സത്യവിരുദ്ധവും ആക്ഷേപകരവും നിലവാരമില്ലാത്തതുമായ പ്രതികരണമാണ് ഡോ. കുഴൽനാടനിൽ നിന്നുണ്ടായതെന്നും ഇത് പ്രതിഷേധാർഹമാണെന്നും സമിതി നേതാക്കൾ പറഞ്ഞു. കഴിഞ്ഞ 16 വർഷങ്ങളായി ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ് സമിതി. ആരാണ് ഗാഡ്ഗിൽ റിപ്പോർട്ട് കൊണ്ടുവന്നതെന്നും കസ്തൂരി രംഗൻ റിപ്പോർട്ട് കൊണ്ടുവന്നതെന്നും എല്ലാവർക്കും അറിയാം. അതിനെതിരെ നിലനിൽപ്പിനു വേണ്ടി ഒരുമിച്ചു പൊരുതിയ ഈ ജില്ലയിലെ ജനങ്ങളുടെ വികാരം അന്യ ജില്ലക്കാർക്ക് മനസിലാകില്ല. 1-1-1977 മുതൽ പട്ടയത്തിന് കാത്തിരിക്കുന്ന ഒരു ജനതയ്ക്ക് പുതിയ പുതിയ ചട്ടങ്ങളും നിയമകുരുക്കുകളും സൃഷ്ടിച്ചിട്ടുള്ളവരെയും പട്ടയ കടലാസിൽ ദ്രോഹകരമായ വ്യവസ്ഥകൾ എഴുതി ചേർത്തവരെയും ഇടുക്കിയിലെ ജനങ്ങൾക്ക് നന്നായി അറിയാം. അതിനെതിരെയുള്ള നിരന്തര പോരാട്ടങ്ങളുടെ ഫലമായിട്ടാണ് മാറി മാറി വന്ന സർക്കാരുകൾ പട്ടയം നൽകിയത്. നിലവിലുള്ള വിഷയങ്ങളും വളരെ ഗൗരവമുള്ളതാണ്. അതിനെതിരെ ഇവിടെയുള്ളവരെല്ലാം ഒരുമിച്ചു നിന്ന് പോരാടാൻ ശ്രമിക്കുമ്പോൾ ഇത്തരം അപശബ്ദങ്ങൾ പുറപ്പെടുവിക്കുന്നവർക്ക് പ്രശങ്ങൾ തീരരുത് എന്ന് നിർബന്ധമുള്ളതുപോലെ തോന്നുന്നു. സമിതി ആട്ടിൻ തോലണിഞ്ഞ ചെന്നായ ആണെന്ന് ആക്ഷേപിക്കുമ്പോൾ ഈ സമരം ഉദ്ഘാടനം ചെയ്ത രക്ഷാധികാരി അറയ്ക്കൽ പിതാവും സമരത്തിന് നേതൃത്വം നൽകിയ മറ്റു സമുദായ നേതാക്കളും ഉൾപ്പെടെ ഉള്ളവരെ ആക്ഷേപിക്കുകയാണ്. വർഗീയ ചേരിതിരിവ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരാമർശങ്ങളും ഈ പ്രതികരണത്തിൽ കാണാമെന്നും ഇത്തരം നീക്കങ്ങൾ ചെറുക്കപ്പെടേണ്ടത് ആണെന്നും സമിതി നേതാക്കളായ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ആർ. മണിക്കുട്ടൻ, സി.കെ. മോഹനൻ, മൗലവി മുഹമ്മദ് റഫീഖ് അൽ കൗസരി എന്നിവർ അറിയിച്ചു.