മുട്ടം: സംസ്ഥാന ഡാം സുരക്ഷാ അതോറിട്ടി ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ മലങ്കര ജലാശയത്തിൽ പരിശോധന നടത്തി. എല്ലാ വർഷവും നടത്തുന്ന പതിവ് പരിശോധനയുടെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സന്ദർശന സമയത്ത് കണ്ടെത്തിയ ഡാമിലെ ചോർച്ച തടയുന്നതിനായുള്ള അറ്റകുറ്റ പണികൾ പൂർത്തിയാക്കി. ഇതിനായി നടത്തിയ പണികൾ പ്രയോജനം ചെയ്തിട്ടുണ്ട്. ഇപ്പോൾ ഡാമിന്റെ അവസ്ഥ തൃപ്തികരമാണ്. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അതിന് സ്വീകരിക്കേണ്ട നടപടികളും സംബന്ധിച്ച റിപ്പോർട്ട് ഉന്നത ഉദ്യോസ്ഥരമായി ചർച്ച ചെയ്ത ശേഷം സർക്കാരിന് സമർപ്പിക്കും. ഇടുക്കി, കുളമാവ്, മലങ്കര ഡാമുകളിലാണ് മൂന്ന് ദിവസം കൊണ്ട് സന്ദർശിക്കുക. കുളമാവ് ഡാമിലേക്ക് ചിലഭാഗങ്ങളിൽ മണ്ണിടിഞ്ഞ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവിടെ സന്ദർശനം നടത്തി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് അടിയന്തിരമായി റിപ്പോർട്ട് തയ്യറാക്കി നൽകും.
മലങ്കരയിൽ ടൂറിസത്തിന് വളരെ സാധ്യതയുള്ള സ്ഥലമാണ്. ബോട്ടിങ് ഉൾപ്പെടെയുള്ളവ മലങ്കരയിൽ നടപ്പാക്കാനാവും. ഇതിനായി പ്രത്യേകം പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും വേണം. ഇതിലൂടെ വലിയ തോതിൽ വരുമാനം ഉണ്ടാക്കുന്നതിനുമാവും. ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ പലയിടത്തും ഭൂമി കൈയേറ്റം നടന്നതായി വിവരമുണ്ട്. ജോലിത്തിരക്കും ക്യാച്ച്‌മെന്റ് ഏരിയായുടെ വിസ്തൃതിയും മൂലം ഇവിടങ്ങളിലെല്ലാം ഉദ്യോഗസ്ഥർക്ക് എത്തിപ്പെടാൻ സാധിക്കണമെന്നില്ല. ഡാമിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ കൈയേറ്റം പൂർണമായും തടയണമെങ്കിൽ വർഷത്തിൽ രണ്ടോ മൂന്നോ തവണ സംഭരണിയിൽ ജലം നിറയ്ക്കണം. പൂർണ സംഭരണ ശേഷിയിലേക്ക് എത്തിക്കാതിരിക്കാനുള്ള സമ്മർദ്ദത്തിൽ വഴങ്ങാതിരുന്നാൽ കൈയേറ്റം തടയാനും കൈയേറിയ സ്ഥലങ്ങൾ തിരിച്ച് പിടിക്കാനും സാധിക്കുമെന്നും ചെയർമാൻ പറഞ്ഞു. ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർ അലക്‌സ് വർഗീസ്, റിട്ട. ചീഫ് എൻജിനീയർ ഷംസുദ്ദീൻ, ഐ.ഡി.ആർ.ബി. സൂപ്രണ്ടിംഗ് എൻജിനീയർ പ്രിയേഷ്, മൂവാറ്റുപുഴ പ്രോജക്ട് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ സി.കെ. ശ്രീകല, എം.വി.ഐ.പി. മൂവാറ്റുപുഴ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സിഎൻ. രഞ്ചിത, എം.വി.ഐ.പി. മലങ്കര ഡാം സെക്ഷൻ അസി. എൻജിനീയർമാരായ ലിഷ ബഷീർ, ദീപ സി., എ.എക്‌സ്.സി. അജിത് കുമാർ, എ.ഇ. എൽദോ വർഗീസ്, ബ്ലസ്സി മാത്യു എന്നിവരും സന്ദർശക സംഘത്തിലുണ്ടായിരുന്നു.