തൊടുപുഴ: സ്ത്രീധന പീഡനത്തിനിരയാകുന്ന സ്ത്രീകൾക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും വനിത കമ്മിഷനിൽ നിന്നും നീതി ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്ത്രീധനവിരുദ്ധ കാമ്പയിനായ മകൾക്കൊപ്പം പരിപാടിയുടെ മൂന്നാം ഘട്ടം തൊടുപുഴ അൽ- അസ്ഹർ കോളജിൽ തുടക്കം കുറിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗാർഹിക അതിക്രമങ്ങൾക്ക് ഇരയാകുന്ന പെൺകുട്ടികളെ സംരക്ഷിക്കാൻ സർക്കാരിന് ഒരു സംവിധാനവുമില്ല. സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ മൊഫിയ പർവീണിന്റെ കലാലയമാണ് അൽ അസ്ഹർ കോളജ്. സ്ത്രീധനത്തിന് എതിരായ പ്രചാരണമായാണ് മകൾക്കൊപ്പം കാമ്പയിന് തുടക്കമിട്ടത്. പ്രബുദ്ധ കേരളത്തിൽ പോലും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമത്തിന് കുറവില്ല. ശാരീരികവും മാനസികവുമായി അവർ തളരുമ്പോൾ ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും എത്തുന്ന ദൗർഭാഗ്യകരമായ സാഹചര്യമുണ്ടാകുന്നു. വിവാഹിതയായ പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുന്നതിനെ മുൻവിധിയോടെയാണ് സമൂഹം നേക്കിക്കാണുന്നത്. നിനക്ക് മാനസിക രോഗമാണോയെന്നാണ് നീതി തേടിയെത്തിയ മോഫിയയോട് പൊലീസുകാരൻ ചോദിച്ചത്. ദുരഭിമാനക്കൊലകളും കുറ്റകൃത്യങ്ങളും നമ്മുടെ നാട്ടിൽ ആവർത്തിക്കപ്പെടുകയാണ്. കുട്ടികൾ മുതൽ മുത്തശിമാർ വരെ അപമാനിക്കപ്പെടുന്ന നാടായി കേരളം മാറി. സ്ത്രീകൾ ഏറ്റവും കൂടുതൽ അപമാനിക്കപ്പെടുന്നത് സൈബർ ഇടങ്ങളിലാണ്. ഒരു സ്ഥലത്തും അടിമയെപ്പോലെ ജീവിക്കില്ലെന്നും തുല്യത വേണമെന്നും പെൺകുട്ടികൾ തീരുമാനിക്കുകയും ആൺകുട്ടികൾ അവരോടൊപ്പം നിൽക്കുകയും വേണം.
ഇനിയൊരു മൊഫിയ ഉണ്ടാകരുതെന്നും ഒരു അമ്മയുടെയും കണ്ണുനീർ കേരളത്തിൽ വീഴാൻ പാടില്ലെന്നും സതീശൻ പറഞ്ഞു.
പി.ജെ. ജോസഫ് എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. അൽ- അസ്ഹർ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് രക്ഷാധികാരി കെ.എം. പരീത്, ബി.എഡ് കോളജ് പ്രിൻസിപ്പൽ ഡോ. ജെബിമോൾ സി. മൈതീൻ, വിദ്യാർത്ഥി പ്രതിനിധി സ്റ്റെഫി മരിയ എന്നിവർ പ്രസംഗിച്ചു. സെന്നാ സാബു സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ മൊഫിയയുടെ പിതാവ് ദിൽഷാദും പങ്കെടുത്തു.