മൂന്നാർ: മൂന്നാറിലെ ഹൈആൾട്ടിറ്റിയൂഡ് സെന്റർ കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും സന്ദർശിച്ചു. മൂന്നാർ ഹൈആൾട്ടിറ്റിയൂഡ് സെന്ററിനെ രാജ്യത്തെ തന്നെ ഏറ്റവും നല്ല ഹൈആൾട്ടിറ്റിയൂഡ് സെന്ററാക്കി വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നതെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. സെന്ററിന്റെ ഭാഗമായ കെട്ടിടവും അനുബന്ധസൗകര്യങ്ങളും മൈതാനവും മറ്റും നേരിൽ കണ്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്ററുമായി ബന്ധപ്പെട്ട ജോലികൾ വളരെ മുമ്പെ തന്നെ ആരംഭിച്ചിട്ടുണ്ടെങ്കിലും കൃത്യമായ രീതിയിൽ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. സെന്ററുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഇനിയും ചെയ്യേണ്ടതുണ്ട്. അത്തരം കാര്യങ്ങൾ ആലോചിച്ച് നടപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മൂന്നാർ ഹൈആൾട്ടിറ്റിയൂഡ് സെന്ററിനെ നല്ലനിലയിൽ കൊണ്ടുപോകണമെന്ന് തന്നെയാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് കായിക മന്ത്രിക്കൊപ്പം സെന്റർ സന്ദർശിച്ച ജലസേചനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. രാവിലെ സെന്ററിലെത്തിയ മന്ത്രിമാർ സെന്ററിന്റെ ഭാഗമായ മൈതാനമാകെ നടന്നു കാണുകയും മൈതാനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തുകയും ചെയ്തു. തുടർന്ന് നവീകരിച്ച കെട്ടിടം സന്ദർശിച്ചു. സെന്ററിൽ ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങളും സെന്ററുമായി ബന്ധപ്പെട്ട പോരായ്മകളും അപര്യാപ്തതകളുമൊക്കെ ഉദ്യോഗസ്ഥരിൽ നിന്ന് ചോദിച്ചറിഞ്ഞു. കെട്ടിടത്തിൽ ക്രമീകരിച്ചിട്ടുള്ള ഹോസ്റ്റൽ മുറികളുടെ സൗകര്യവും മന്ത്രിമാർ പരിശോധിച്ചു. അഡ്വ. എ. രാജ എം.എൽ.എ, ഉദ്യോഗസ്ഥർ, തുടങ്ങിയവരും മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു. നവീകരിച്ച കെട്ടിടത്തിന്റെ എറ്റവും മുകൾനിലയിൽ ഓഡിറ്റോറിയവും രണ്ടാംനിലയിൽ ഹോസ്റ്റൽ മുറികളുമാണ് ക്രമീകരിച്ചിട്ടുള്ളത്. ഏറ്റവും താഴത്തെ നിലയിൽ പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്താനാകും വിധം ക്രമീകരിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള ജിമ്മിനായും സ്ഥലമൊരുക്കിയിട്ടുണ്ട്. സെന്ററിന്റെ നിലവിലെ അവസ്ഥയും അപര്യാപ്തതകളും വിലയിരുത്തിയശേഷം മന്ത്രിമാരുടെ സംഘം മടങ്ങി.