pt

തൊടുപുഴ: നിലപാടിൽ ഉറച്ച് നിന്നതിന്റെ പേരിൽ സ്വന്തം നാട്ടുകാരാൽ ശവഘോഷയാത്ര നടത്തി നാടുകടത്തപ്പെട്ട രാഷ്ട്രീയ നേതാവ് പി.ടി. തോമസല്ലാതെ വേറെയാരുമുണ്ടാകില്ല. ലോക്സഭാ സീറ്റടക്കം നഷ്ടമായിട്ടും ​ പ്രിയപ്പെട്ടവർ തള്ളിപ്പറഞ്ഞിട്ടും അവസാന ശ്വാസം വരെ നിലപാടിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകാത്ത നേതാവ്. കൊടുങ്കാറ്റിലും ഉരുൾപൊട്ടലിലും തളരാത്ത മലയോര കർഷകന്റെ നെഞ്ചുറപ്പാണത്.

2009- 2014 കാലഘട്ടത്തിൽ പി.ടി. തോമസ് ഇടുക്കി എം.പിയായിരിക്കെയാണ് പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്രസർക്കാർ മാധവ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ കൊണ്ടുവരുന്നത്. യു.പി.എ സർക്കാർ കൊണ്ടുവന്ന റിപ്പോർട്ടായിട്ടും കോൺഗ്രസടക്കമുള്ള രാഷ്ട്രീയപാർട്ടികളും കത്തോലിക്കാ സഭയും ഹൈറേഞ്ച് സംരക്ഷണ സമിതിയടക്കമുള്ല കർഷക സംഘടനകളും റിപ്പോർട്ടിനെ നഖശിഖാന്തം എതിർത്തു. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് റിപ്പോർട്ട് നടപ്പാക്കണമെന്നായിരുന്നു തോമസിന്റെ ഉറച്ച നിലപാട്. ഇതോടെ ഇടുക്കിയൊന്നാകെ പി.ടിക്ക് എതിരായി. അന്നത്തെ ഇടുക്കി ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ തോമസിനെതിരെ പരസ്യമായി രംഗത്തെത്തി. പരിസ്ഥിതി തീവ്രവാദിയായി മുദ്രകുത്തി സി.പി.എം പിന്തുണയുണ്ടായിരുന്ന ഹൈറേഞ്ച് സംരക്ഷണസമിതി പ്രതീകാത്മകമായി പി.ടി. തോമസിന്റെ ശവഘോഷയാത്ര നടത്തി. സ്വന്തം പാർട്ടിയിൽ നിന്ന് പോലും അദ്ദേഹത്തെ ആരും പിന്തുണച്ചില്ല. സഭയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ പി.ടി.ക്ക് പാർട്ടി സീറ്റ് നിഷേധിച്ചു. രണ്ട് തവണ എം.പിയായ ഫ്രാൻസിസ് ജോർജിനെ 75000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിച്ച കരുത്തനെയാണ് പാർട്ടി കൈയൊഴിഞ്ഞത്. പകരം കാസർഗോഡ് മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല നൽകി. മറുത്തൊരു വാക്ക് പറയാതെ പി.ടി ഇടുക്കി വിട്ടു. പ്രിയ ശിക്ഷ്യൻ ഡീൻ കുര്യാക്കോസായിരുന്നു പകരക്കാരൻ. താൻ സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിച്ച് ഒരു വ്യക്തി തന്ന 25,000 രൂപ ഡീനിന് നൽകിയാണ് ഇടുക്കി വിട്ടതെന്ന് പി.ടി പിന്നീട് പറഞ്ഞിട്ടുണ്ട്. കാസർഗോഡ് ടി. സിദ്ധിഖിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള യാത്രയ്ക്കിടെയുണ്ടായ ഹൃദയാഘാതം മുതലാണ് ശരീരം പി.ടിയെ തളർത്തിതുടങ്ങിയത്. പിറന്നനാട്ടിൽ നിന്ന് നാടുകടത്തപ്പെട്ട്,​ ശാരീരികമായി തളർന്ന പി.ടിയുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചെന്ന് ഇതോടെ എല്ലാവരും വിധിയെഴുതി. എന്നാൽ ഒരു ഫീനിക്സ് പക്ഷിയെ പോലെ എറണാകുളത്തെ തൃക്കാക്കരയിൽ നിന്ന് നിയമസഭയിലേക്ക് ഉയർത്തെഴുന്നേറ്റ പി.ടിയെ കോൺഗ്രസുകാർ പോലും അദ്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.

ഇടനെഞ്ചിൽ ഇടുക്കിയുണ്ട്

ഒരു ഘട്ടത്തിൽ തള്ളിപ്പറഞ്ഞെങ്കിലും ഇടുക്കിയ്ക്ക് എന്നും പി.ടിയുടെ ഇടനെഞ്ചിലിടമുണ്ടായിരുന്നു. അദ്ദേഹത്തോട് ചെയ്ത അനീതി ബോധ്യപ്പെട്ട കോൺഗ്രസുകാരും പിന്നീട് തെറ്റ് മനസിലാക്കി പശ്ചാത്തപിച്ചത് ചരിത്രം. മരിക്കുംവരെ ഇടുക്കിയിലെ കോൺഗ്രസിന്റെ അവസാന വാക്ക് പി.ടി തന്നെയായിരുന്നു. ഇടുക്കിയിലെ ഏത് പരിപാടിക്കും അദ്ദേഹം ഓടിയെത്തുമായിരുന്നു. പി.ടി എത്തിയെന്നറിഞ്ഞാൽ നിമിഷം നേരംകൊണ്ട് ചുറ്രും പ്രവർത്തകരെക്കൊണ്ട് നിറയുമായിരുന്നു. ശൂന്യതയിൽ നിന്ന് ആളെ കൂട്ടുന്ന നേതാവെന്ന വിശേഷം പി.ടിക്ക് മാത്രം സ്വന്തം. ഒരു മാസം മുമ്പ് ജ്യേഷ്ഠ സഹോദരൻ ഔസേപ്പച്ചന്റെ സംസ്കാരചടങ്ങിൽ പങ്കെടുക്കാനാണ് അനാരോഗ്യം വകവച്ച് പിടി അവസാനമായി ഇടുക്കിയിലെ ഉപ്പുതോട്ടിലെത്തിയത്.

പഠനം മുടങ്ങി, ബീഡ് തെറുപ്പുകാരനായി പി.ടി

പി.ടി. തോമസിന് 12 വയസുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ കുടുംബം പാലാ പ്ലാശനാലിൽ നിന്ന് ഇടുക്കി ഉപ്പുതോട് പൂതക്കുഴി സിറ്റിയിലെത്തുന്നത്. നാട്ടുകാർ തൊമ്മേട്ടൻ എന്നുവിളിക്കുന്ന പുതിയപറമ്പിൽ തോമസും​ ഭാര്യ അന്നമ്മയും അഞ്ചുമക്കളുമായിരുന്നു കുടുംബം. 15 ഏക്കറോളം ഭൂമി വെട്ടിപ്പിടിച്ച് കാട്ടുമൃഗങ്ങളോട് മല്ലടിച്ചാണ് തൊമ്മേട്ടനും കുടുംബവും കഴിഞ്ഞത്. പി.ടി അന്ന് ഏഴാം ക്ലാസ് പാസ്. തുടർപഠനത്തിന് ഉപ്പുതോട്ടിലോ സമീപ പ്രദേശങ്ങളിലോ അന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായിരുന്നില്ല. ഇതോടെ ജ്യേഷ്ഠ സഹോദരൻ ഔസേപ്പച്ചനെ കൃഷിയിലും അദ്ദേഹം നടത്തിയിരുന്ന ചായക്കടയിൽ സഹായിക്കുകയും ചെയ്തിരുന്നു. പിതാവിന്റെ കടയിലെത്തുന്നവരുമായി വളരെ സൗഹൃദത്തിലായിരുന്ന പി.ടി ഇക്കാലയളവിൽ ബീഡി തെറുപ്പു പഠിച്ചു. ഇതിനുശേഷം ബീഡി തെറുപ്പ് വരുമാന മാർഗമാക്കുകയായിരുന്നു. ഒരു ദിവസം 800 ബീഡിവരെ തെറുത്തിരുന്നു. ഇതിനിടെ അഞ്ചു വർഷത്തിനുശേഷം പാറത്തോട് ഹൈസ്‌കൂൾ ആരംഭിച്ചു. ഉപ്പുതോട്ടിൽ നിന്ന് 18 കി.മീറ്റർ നടന്നാണ് പാറത്തോട്ടിലെത്തിയിരുന്നത്. പല ദിവസങ്ങളിലും ഉച്ചയ്ക്ക് പട്ടിണിയായിരുന്നു. പഠനമികവും വാക്‌സാമർത്ഥ്യവും കൊണ്ട് സ്‌കൂൾ ലീഡറായി. സ്‌കൂൾ പഠനകാലത്ത് കെ.എസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റായാതാണ് രാഷ്ട്രീയ പ്രവേശനത്തിന് തുടക്കം. പാറത്തോട്ടിലെ പഠനകാലത്ത് എ.കെ ആന്റണിയായും ബന്ധപ്പെടാൻ അവസരം ലഭിച്ചു. സ്‌കൂളിൽ നടന്ന മീറ്റിങിനിടെ പി.ടിയുടെ പ്രസംഗം എ.കെ. ആന്റണി ശ്രദ്ധിച്ചു. കഴിവുകൾ മനസിലാക്കി ആന്റണി രാഷ്ട്രീയ പ്രവർത്തനത്തിന് പ്രോത്സാഹനം നൽകി. പിന്നീട് തിരുവനന്തപുരം മാർ ഇവാനിയോസ്, തൊടുപുഴ ന്യൂമാൻ കോളേജ്, എറണാകുളം മഹാരാജാസ്, എറണാകുളം ഗവ. ലാ കോളേജ് എന്നിവിടങ്ങളിൽ പഠിച്ച് എംഎ,​ എൽ.എൽ.ബി കരസ്ഥമാക്കി.

ഡിഗ്രിക്ക് പഠിക്കുമ്പോൾ അമ്മയുണ്ടാക്കിയ പലഹാരങ്ങൾ ബേക്കറികളിൽ കൊടുത്തു പണം കണ്ടെത്തിയതായും കൂട്ടുകാർ പറയുന്നു. ഉപ്പുതോട്ടിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ ചെറുപ്പക്കാരെ ഒപ്പം കൂട്ടി 15 കിലോ മീറ്റർ നടന്ന് ഇടുക്കിയിൽ സിനിമ കാണാൻ വരുമായിരുന്നു. ഉപ്പുതോട്ടിൽ ലൈബ്രറി സ്ഥാപിച്ച് സ്ഥിരം ഭാരവാഹിയായിരുന്നു. ഇവിടെ നിന്നാണ് ലൈബ്രറി സംസ്ഥാന ഭാരവാഹിയായത്. ഉപ്പുതോട് റോഡ്, യൂണിയൻ ബാങ്ക്, സിവിൽ സപ്ലൈസ് സ്‌റ്റോർ എന്നിവ പി.ടിയുടെ സംഭാവനകളാണ്. മരണവാർത്തയറിഞ്ഞതു മുതൽ ഉപ്പുതോട്ടിലെ വീട്ടിലേയ്ക്ക് സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പ്രവാഹമായിരുന്നു.