തൊടുപുഴ: തൊടുപുഴ താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് അനധികൃതമായി അനധികൃതമായും പാറയും മണ്ണ് കടത്തിയ വാഹനങ്ങൾക്കെതിരെ റവന്യൂ സ്‌പെഷ്യൽ സ്‌ക്വാഡ് നടപടിയെടുത്തു. കോലാനിയിൽ അനധികൃതമായി മണ്ണെടുത്ത ജെ.സി.ബിയും ടിപ്പറും കുമാരമംഗലത്ത് അനധികൃതമായി കരിങ്കല്ല് കയറ്റി വന്ന ടോറസും ടിപ്പറുമാണ് റവന്യൂ സ്‌പെഷ്യൽ സ്‌ക്വാഡ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത വാഹനങ്ങൾ തൊടുപുഴ സിവിൽ സ്റ്റേഷൻപരിസരത്ത് സൂക്ഷിച്ചിരിക്കുകയാണ്. തൊടുപുഴ തഹസിൽദാർ ജോസുകുട്ടി കെ.എം, ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ ഒ.എസ്. ജയകുമാർ, റോയി സെബാസ്റ്റ്യൻ, രഞ്ജിത്ത് ആർ, ജയചന്ദ്രൻ, അജിത്ത് ശങ്കർ, റഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃതമായ പാറ, മണ്ണ് കടത്തലിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തൊടുപുഴ തഹസീൽദാർ ജോസുകുട്ടി കെ.എം അറിയിച്ചു.