ഇടുക്കി: മൂന്നാറിൽ വ്യാജപട്ടയം നിയമവിധേയമാക്കാൻ ഇടപെട്ട മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. ദേവികുളം തഹസിൽദാർ ആർ. രാധാകൃഷ്ണൻ, മൂന്നാർ സ്‌പെഷ്യൽ തഹസിൽദാർ പി.പി. ജോയ്, ദേവികുളം താലൂക്ക് സർവേയർ ഉദയകുമാർ എന്നിവരെയാണ് റവന്യൂമന്ത്രി കെ. രാജൻ നേരിട്ട് സ്ഥലംമാറ്റിയത്. മൂന്നാർ ആനവിരട്ടി വില്ലേജിലെ തമിഴ്‌നാട് സ്വദേശിയുടെ വ്യാജപട്ടയം നിയമവിധേയമാക്കാൻ കൈക്കൂലി വാങ്ങി ഇവർ ഇടപെട്ടെന്ന ആരോപണത്തിലാണ് നടപടി. സർവെ നമ്പർ തിരുത്തി നൽകാൻ ഇവർ നാല് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്നതടക്കമുള്ള ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട റവന്യൂമന്ത്രി കെ.രാജൻ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാൻ ഉത്തരവിട്ടു. ഭൂമി ഇടപാട് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താൻ ലാന്റ് റവന്യൂ ജോയിന്റ് കമ്മിഷണറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് ഉദ്യോഗസ്ഥർക്കെതിരായ തുടർനടപടിയെടുക്കും. അതേസമയം ഈ ഉദ്യോഗസ്ഥർ ഇടപെട്ട എല്ലാ ഭൂമി ഇടപാടുകളെക്കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.