 
കട്ടപ്പന: നോട്ടു നിരോധനം മുതൽ എല്ലാ മേഖലയിലുമുള്ള ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ തുണിത്തരങ്ങൾക്കും നികുതി വർദ്ധിപ്പിക്കാനുള്ള നീക്കം. ഇത്തരം നടപടികൾക്കെതിരെ ജനങ്ങൾ സംഘടിച്ച് ചെറുത്ത് തോൽപ്പിക്കണമെന്നും എം.പി പറഞ്ഞു. തുണിത്തരങ്ങളുടെ നികുതി വർദ്ധനവിനെതിരെ കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമന്റ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടെക്സ്റ്റൈൽസ് ആൻഡ് ഗാർമന്റ്‌സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായിട്ടാണ് കട്ടപ്പന ജി.എസ്.ടി ഓഫീസിന് മുമ്പിൽ ജില്ലാ കമ്മിറ്റി ധർണ്ണ നടത്തിയത്. ധർണ്ണയ്ക്ക് മുന്നോടിയായി ഇടുക്കി കവലയിൽ നിന്ന് നൂറ് കണക്കിന് വ്യാപാരികൾ ടൗണിലേയ്ക്ക് പ്രകടനം നടത്തി. ജനുവരി ഒന്ന് മുതൽ തുണിത്തരങ്ങൾക്ക് ഇപ്പോഴുള്ള അഞ്ച് ശതമാനം ജി.എസ്.ടിയിൽ നിന്ന് 12 ശതമാനത്തിലേയ്ക്ക് ഉയർത്താൻ ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചിരുന്നു. ഈ നീക്കം പിൻവലിക്കണമെന്നാണ് കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെന്റ്‌സ് അസോസിയേഷൻ പ്രധാനമായും ആവശ്യപ്പെടുന്നത്. നികുതി വർധനവിലൂടെ ഈ മേഖലയിലെ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും. സാധാരണക്കാർ ഉപയോഗിക്കുന്ന വസ്ത്രങ്ങൾക്ക് അടക്കം വില വർദ്ധയുണ്ടായാൽ കുടുംബ ബഡ്ജറ്റ് താളം തെറ്റുമെന്നും സംഘടനാ നേതാക്കൾ പറഞ്ഞു. ധർണയിൽ കെ.ടി.ജി.എ ജില്ലാ പ്രസിഡന്റ് എം.വി. സജീവ് അദ്ധ്യക്ഷനായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഹസൻ, വൈസ് പ്രസിഡന്റ് കെ.ആർ. വിനോദ്, ട്രഷറർ സണ്ണി പയ്യമ്പള്ളി, കെ.ടി.ജി.എ ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഷെമീർ, സി.എസ്. സുമൻ, വ്യാപാര സംഘടനാ നേതാക്കളായ സാജൻ ജോർജ്, പി.കെ. മാണി, എം.കെ. തോമസ്, സിജോമോൻ ജോസ്, സന്തോഷ് ദേവസ്യ, കെ..എച്ച്. അബ്ദുൾ ഷെരീഫ് എന്നിവർ പ്രസംഗിച്ചു.