kunhambu
കുഞ്ഞമ്പുവേട്ടൻ വീട്ടുചുമരിൽ പതിപ്പിച്ച സൈനിക സേവനത്തിലെ കീർത്തിമുദ്രകളുടെ പട്ടിക

കാസർകോട്: ഇന്ത്യൻ ആർമിയിലെ റിട്ടയേർഡ് ഓഫീസർ വൈക്കത്തെ കെ. കുഞ്ഞമ്പുവിന്റെ നിര്യാണത്തിലൂടെ നാടിന് നഷ്ടമായത് യുദ്ധഭൂമിയിലെ 'ഷാർപ്പ് ഷൂട്ടറെ'.

ശത്രുപാളയത്തെ കിടിലം കൊള്ളിച്ച വെടിവെപ്പുകളിലും ബോംബേറുകളിലും മികവ് പുലർത്തിയതിന് നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള കെ. കുഞ്ഞമ്പു ഇന്നലെ രാവിലെയെന്ന് ആകസ്മികമായി വിട്ടുപിരിഞ്ഞത്. 1988 ൽ രാഷ്ട്രപതിയിൽ നിന്ന് ഗുഡ് സർവ്വീസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയിട്ടുള്ള നാട്ടുകാരുടെ പ്രിയപ്പെട്ട 'മിലിട്ടറി അമ്പുവേട്ടൻ' സാമൂഹ്യ സാംസ്കാരിക ആദ്ധ്യാത്മിക രംഗങ്ങളിലെല്ലാം നിറഞ്ഞ സാന്നിധ്യമായിരുന്നു. 1961ലെ വിജയ് ഗോവ ഓപ്പറേഷൻ, 1962ലെ അബിലാസ്‌ ചൈന യുദ്ധത്തിലും 1965ലെയും 1971ലെയും ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിലും പങ്കെടുത്തിട്ടുള്ള ഈ മിലിട്ടറി ഉദ്യോഗസ്ഥൻ എതിരാളികളുടെ പേടിസ്വപ്നവും രാജ്യത്തിന്റെ അഭിമാനവുമായിരുന്നു.

സൈന്യ സേവാ മെഡലും രക്ഷ മെഡലും സംഗ്രാം മെഡലും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ 25-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മെഡൽ നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. നീണ്ട 20 വർഷത്തെ സർവ്വീസിനുള്ള മെഡലും ഒമ്പതാം വർഷത്തെ സർവ്വീസ് മെഡലും സ്വന്തമാക്കിയിട്ടുണ്ട്.

തൃക്കരിപ്പൂർ എസ്.എൻ.ഡി.പി യൂണിയൻ മുൻ പഞ്ചായത്ത് കമ്മിറ്റി അംഗം, വൈക്കത്ത് ശാഖാ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം വൈക്കത്ത് ശ്രീനാരായണ ഗുരുമന്ദിരം സ്ഥാപിക്കുന്നതിലും മുൻപന്തിയിൽ പ്രവർത്തിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇദ്ദേഹത്തിന്റെ വീട്ടിലെത്തി ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് രണ്ടു മണിയോടെ നാട്ടിൽ എത്തിച്ച മൃതദേഹം റിട്ട. സൈനികരുടെ നടക്കാവിലെ മന്ദിരത്തിലും വീട്ടിലും പൊതുദർശനത്തിന് വെച്ച ശേഷം നൂറുകണക്കിനാളുകളുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു. സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പേർ വൈക്കത്തെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.