ഏഴിമല: അവഗണനകളുടേയും പരാധീനതകളുടേയും നടുവിൽ വീർപ്പ് മുട്ടി പാലക്കോട് ഹാർബർ . കാലങ്ങളായി പ്രതിസന്ധികൾക്ക് നടുവിൽപെട്ട് പ്രയാസമനുഭവിക്കുമ്പോഴും ഹാർബറിനെ തീർത്തും അവഗണിക്കുകയാണ് അധികൃതർ.
കണ്ണൂർ ജില്ലയിലെ പ്രധാന ഹാർബറുകളിലൊന്നായ രാമന്തളി പഞ്ചായത്തിലെ ഈ തുറമുഖം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ്. ജില്ലാ പഞ്ചായത്ത് പ്രോജക്ടായ ഹാർബറിൽ മത്സ്യതൊഴിലാളികൾ വിശ്രമത്തിനായുള്ള സൗകര്യംപോലുമില്ല. ദിവസങ്ങളോളം കടലിൽ കഴിയേണ്ടി വരുന്ന തൊഴിലാളികൾ വിശ്രമിക്കുന്നത് തീർത്തും സുരക്ഷിതമല്ലാത്ത ഷെഡിലാണ്. ഇവർക്ക് ആവശ്യമായ കംഫർട്ട് സ്റ്റേഷനോ, കുടിവെള്ള വിതരണത്തിനുള്ള സൗകര്യമോ അധികൃതർ ഒരുക്കിയിട്ടില്ല.
ഹാർബറിലെ തൊഴിലാളികൾക്ക് പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ല .
പ്രദേശത്ത് ബോട്ട് അടുപ്പിക്കാൻ പോലും തൊഴിലാളികൾക്ക് ഭയമാണ്. വേണ്ട സൗകര്യങ്ങളൊരുക്കാത്തതിനാൽ വളരെ പ്രയാസപ്പെട്ടാണ് ബോട്ടുകൾ അടുപ്പിക്കുന്നത്. ഇവ കൂടാതെ മാലിന്യ നിർമ്മാർജനവും ഇവിടുത്തെ പ്രധാന പ്രശ്നമായി അവശേഷിക്കുന്നു. മാലിന്യങ്ങൾ ശേഖരിക്കാനോ, സംസ്കരിക്കാനോ ഇവിടെ സൗകര്യമില്ല.
അടിസ്ഥാന സൗകര്യങ്ങളുടെ കുറവിൽ പൊറുതിമുട്ടുമ്പോഴും പാലക്കോട് ഹാർബറിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാനോ, വികസന പ്രവർത്തനങ്ങൾ നടത്താനോ അധികൃതർ തയ്യാറാകുന്നില്ല.
കെ.സി അബ്ദുൾ ഖാദർ, പത്താം വാർഡ് മെമ്പർ
ഹാർബറിലെ നിലവിലെ പ്രതിസന്ധികൾ പരിഹരിച്ച് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ പ്രദേശത്ത് വളരെ വലിയ വികസന കുതിപ്പുണ്ടാകുമെന്ന കാര്യത്തിലും തർക്കമില്ല.
റഫീഖ്, സെക്രട്ടറി, കടക്കോടി ഫിഷറീസ് സംഘം