കണ്ണൂർ: പിലാത്തറ- പാപ്പിനിശ്ശേരി റോഡിലെ പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങൾ അടിയന്തര അറ്റകുറ്റപ്പണിക്കായി 20 മുതൽ ഒരു മാസത്തേക്ക് അടച്ചിടും. ഈ കാലയളവിൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിക്കാൻ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനപ്രതിനികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ഇതുവഴിയുള്ള സ്വകാര്യ ബസുകളുടെ സർവീസ് ക്രമീകരിക്കും. സ്വകാര്യ വാഹനങ്ങൾ വഴി തിരിച്ചുവിടും. എം.എൽ.എമാരായ കെ.വി സുമേഷ്, എം. വിജിൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് യോഗം ചേർന്നത്.
മേൽപ്പാലം അറ്റകുറ്റപ്പണി നീട്ടിവെക്കാൻ കഴിയാത്തവിധം അനിവാര്യമായതിനാൽ അസൗകര്യങ്ങളുമായി പൊതുജനങ്ങളും വാഹന ഉടമകളും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ഈ പാലങ്ങൾ പൊതുമരാമത്ത് വകുപ്പ് എൻജിനീയറിംഗ് വിഭാഗം പരിശോധിച്ച്, ബലക്ഷയമോ നിർമ്മാണത്തിൽ ഘടനാപരമായ പോരായ്മയോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, അറ്റകുറ്റപ്പണികൾ ആവശ്യമാണെന്നും സംഘം നിർദ്ദേശിച്ചു. പരമാവധി വേഗത്തിൽ പ്രവൃത്തി പൂർത്തിയാക്കാൻ എം.എൽ.എമാർ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
യോഗത്തിൽ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. രതി (കണ്ണപുരം), ടി. നിഷ (ചെറുകുന്ന്), കായിക്കാരൻ സഹീദ് (മാടായി), ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ ഗീത, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം എം. ബാലകൃഷ്ണൻ, എ.ഡി.എം കെ.കെ ദിവാകരൻ, തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി മേഴ്സി, പൊതുമരാമത്ത് റോഡ് വിഭാഗം കണ്ണൂർ എക്സി. എൻജിനീയർ എം ജഗദീഷ്, കെ.എസ്.ടി.പി കണ്ണൂർ അസി. എക്സി. എൻജിനീയർ ഷീല ചോറൻ, ആർ.ടി.ഒ ഉണ്ണികൃഷ്ണൻ, ഡിവൈ.എസ്.പിമാരായ കെ.ഇ പ്രേമചന്ദ്രൻ, എ.കെ രമേഷ്, ബസുടമാ സംഘം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കണ്ണൂർ- പയ്യന്നൂർ വാഹനങ്ങൾ ദേശീയപാത വഴി മാത്രം
കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്കും തിരിച്ചുമുള്ള എല്ലാ വാഹനങ്ങളും തളിപ്പറമ്പ് വഴി ദേശീയപാതയിലൂടെ മാത്രമേ പോകാവൂ. ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളെ ഒരു കാരണവശാലും ഈ റോഡിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. ഇത് ഉറപ്പാക്കാനായി പൊലീസിനെ നിയോഗിക്കും. കണ്ണൂരിൽ നിന്ന് പഴയങ്ങാടിയിലേക്ക് പോകേണ്ട ചെറിയ സ്വകാര്യ വാഹനങ്ങൾ കുപ്പം വഴി പോകണം. മാട്ടൂൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ കീച്ചേരി, അഞ്ചാംപീടിക, ഇരിണാവ് വഴിയും പോകേണ്ടതാണ്.