തളിപ്പറമ്പ്: 1978 മുതൽ 2018 വരെ നടന്ന വടക്കേമലബാറിലെ രാഷ്ട്രീയകൊലപാതകകേസുകളുടെ വിവരങ്ങളും അനുബന്ധമായി ചേർത്തിണക്കിക്കൊണ്ട് പുസ്തകമിറക്കാനുള്ള ഒരുക്കത്തിലാണ് പരിയാരം പൊലിസ് ഇൻസ്‌പെക്ടർ കെ.വി.ബാബു.വടക്കേമലബാറിലെ തീയ്യസമുദായത്തിന്റെ ചരിത്രം വിഷയമാക്കി വടക്കേമലബാറിലെ തീയ്യർ ,പൈതൃകവും പ്രതാപവും എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലാണ് രാഷ്ട്രീയകൊലകളുടെ ചരിത്രം പറയുന്നത്.
പത്തുവർഷമായി നടത്തിവരുന്ന ഗവേഷണത്തിന്റെ ഫലമാണ് സി.ഐയുടെ ഈ പുസ്തകം. മുൻ ഡി.ജി.പി.ഡോ.അലക്സാണ്ടർ ജേക്കബിന്റെ അവതാരികയോടെയാണ് ഈ മാസം അവസാനം പുറത്തിറങ്ങുന്നത്. ചരിത്രഗവേഷകനായും അദ്ധ്യാപകനായും പേരെടുത്ത ഇദ്ദേഹത്തിന്റേതായി വൈതൽമല ചരിത്രപശ്ചാത്തലവും ടൂറിസം സാധ്യതകളും, കോലത്തുനാട് നാൾവഴി ചരിത്രം, മലബാർ പൊലീസ് രേഖകൾ, മലബാർ ചരിത്രം മിത്തും മിഥ്യയും സത്യവും എന്നീ പുസ്തകങ്ങൾ നേരത്തെ പുറത്തിറങ്ങിയിട്ടുണ്ട്.
ശ്രീകണ്ഠാപുരം കൊയ്യം സ്വദേശിയായ കെ.വി.ബാബു അദ്ധ്യാപകനായിരിക്കെയാണ് എസ്.ഐയായി പൊലീസ് സർവീസിൽ ചേർന്നത്. കൂത്തുപറമ്പ്, ബാലുശേരി, വളപട്ടണം എന്നിവിടങ്ങളിൽ സി.ഐയായിരുന്നു. വിജിലൻസിലും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തോളമായി പരിയാരം മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷനിൽ ഇൻസ്‌പെക്ടറാണ്. പ്രമാദമായ നിരവധി കേസുകളിൽ പ്രതികളെ പിടികൂടി കുറ്റാന്വേഷണ രംഗത്തും ഇദ്ദേഹം മികവ് പുലർത്തിയിട്ടുണ്ട്.
പടം.. കെ.വി. ബാബു' / പുസ്തകം