minister
ജാപ്പനീസ് ലാംഗ്വേജ് അക്കാഡമിയുടെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ നടന്ന ജാപ്പനീസ് കൾച്ചറൽ ഇവന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി അഹമ്മദ് ദേവർ കോവിലിനെ ജാപ്പനീസ് പരമ്പരാഗത വേഷമണിഞ്ഞ യുവതി സ്വീകരിക്കുന്നു. ഫോട്ടോ എ.ആർ.സി അരുൺ

കോഴിക്കോട്: ജാപ്പനീസ് ജീവിത വൈവിദ്ധ്യങ്ങളെ തൊട്ടറിഞ്ഞ് കോഴിക്കോട് ബീച്ചിൽ വേറിട്ടൊരു സാംസ്‌കാരിക സായാഹ്നം. ജാപ്പനീസ് ഭാഷാപഠനം, തൊഴിൽ സാദ്ധ്യതകൾ എന്നിവയിൽ യുവാക്കളിൽ അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ജാപ്പനീസ് ലാംഗ്വേജ് അക്കാഡമി സംഘടിപ്പിച്ച പരിപാടി തുറമുഖ- പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.

ജാപ്പനീസ് എഴുത്തിൽ ഉപയോഗിക്കുന്ന ചൈനീസ് ഭാഷാ ചിഹ്നങ്ങളായ കാഞ്ചിയെ മനസിലാക്കാനുള്ള ക്വിക്ക് ട്യൂട്ടോറിയൽ, ചോപ്പ്സ്റ്റിക്ക് ഉപയോഗിക്കാനുള്ള ഇൻസ്റ്റന്റ് ട്രെയ്‌നിംഗും മത്സരവും, ജാപ്പനീസ് അനിമേഷൻ (അനിമെ) രചനാ മത്സരം, ജപ്പാനുമായി ബന്ധപ്പെട്ട മെമ്മറി ക്വിസ് എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.

ജപ്പാനിലെ പാർട്ട് ടൈം തൊഴിലവസരങ്ങളും സ്‌കോളർഷിപ്പുകളും' എന്ന വിഷയത്തിൽ എം.എസ്.ജി കോളേജ് ലീഗ് ഇന്റർനാഷണൽ ഡിവിഷൻ ജനറൽ മാനേജർ തെസ്സഇ യമനക ജപ്പാനിലെ മിയാസാക്കിയിൽനിന്ന് ഓൺലൈനിലൂടെ സംവദിച്ചു. 'ഉന്നത വിദ്യാഭ്യാസം ജപ്പാനിൽ', 'ഇന്ത്യക്കാരുടെ ജപ്പാനിലെ അവസരങ്ങൾ' തുടങ്ങിയ വിഷയങ്ങളിലും പ്രഭാഷണം നടന്നു. ജപ്പാൻ ഹബ്ബായുടെ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ പി.ഇ. മീനാക്ഷിയുടെ നേതൃത്വത്തിൽ ജാപ്പനീസ് കരോക്കെ ബിച്ചിലെത്തിയവരുടെ മനം കവർന്നു. ജെ.എൽ.എ ഡയറ്ര്രകർ ഡോ. സുബിൻ വാഴയിൽ, അഭിരാം എ.പി, വിപിൻ വേണുഗോപാൽ, വിഷ്ണു കെ.എം എന്നിവർ പ്രസംഗിച്ചു.