കോഴിക്കോട്: രാജ്യത്ത് വിവാഹത്തിന് മുൻപുള്ള കൗൺസിലിങ് നിർബന്ധമാക്കുന്നതിന് വേണ്ടിയുള്ള നിയമം രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ സുപ്രീം കോടതിയിൽപൊതുതാൽപര്യ ഹർജി സമർപ്പിച്ചു.

വിവാഹമോചന വിഷയവുമായി ബന്ധപ്പെട്ട് ദിനംപ്രതി 20 പേരാണ് ആത്മഹത്യ ചെയ്യുന്നതെന്ന നാഷണൽ ക്രൈം ബ്യൂറോ ഓഫ് റെക്കോർഡ്സിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാണ് ഹർജി നൽകിയത്.

ഭരണഘടനയിലെ ആർട്ടിക്കിൾ 21, 39 പരാമർശിച്ചു കൊണ്ട് വിവാഹത്തിന് മുൻപുള്ള കൗൺസിലിങ്ങിന്റെ പ്രസക്തിയെ കുറിച്ച് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിവാഹത്തിന് മുമ്പുള്ള കൗൺസിലിങ് പങ്കാളികൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും വിവാഹത്തിന് യഥാർത്ഥ ലക്ഷ്യങ്ങൾ കൈവരിക്കാനും സഹായിക്കുന്നു. സംഘർഷങ്ങൾ പരിഹരിക്കാനുള്ള കഴിവുകൾ വികസിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ആയതിനാൽ ഇതിനായുള്ളൊരു കോഴ്സ് രൂപകൽപ്പന ചെയ്യാനും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.