തിരുവനന്തപുരം: കുറുക്കൻമൂലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി ഉർജ്ജിത ശ്രമങ്ങൾ വനം വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നതായി വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. കടുവാ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്ത് ആദ്യദിവസം മുതൽ ശക്തമായ പട്രോളിംഗ് പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 125ഓളം വനം വകുപ്പ് ജീവനക്കാർ രാവും പകലും പ്രദേശത്ത് പട്രോളിംഗ് നടത്തി വരുന്നു.
127 വാച്ചർമാർ, 66 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, 29 ഫോറസ്റ്റർമാർ, 8 റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാർ, 5 ഡി.എഫ്.ഒമാർ, ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എന്നിവരെയാണ് കടുവയെ പിടികൂടുന്നതിനായുള്ള പ്രത്യേക യജ്ഞത്തിനായി വനം വകുപ്പ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ, സീനിയർ ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്ത് മയക്കുവെടി വെക്കുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണ്. രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയും മൂന്ന് ഡ്രോണുകൾ ഉപയോഗിച്ചും സ്ഥലത്ത് പരിശോധന നടത്തി വരുന്നുണ്ട്. പ്രദേശത്ത് ഇതിനകം 36 ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് 5 കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് സ്ഥലത്തെത്തി നടപടികൾ വിലയിരുത്തിയ ശേഷം ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും. സബ്ബ് കളക്ടർ, തഹസിൽദാർ, മാനന്തവാടി ഡിവൈ.എസ്.പി എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ, പൊലീസ് സംഘവും എല്ലാ സഹകരണവും നൽകുന്നുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ ക്രമീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കന്നുകാലികളുടെ ഉടമസ്ഥർക്ക് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ നഷ്ടപരിഹാരം കണക്കാക്കി തുക നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഈ വിഷയത്തിൽ കൈക്കൊണ്ട നടപടികൾ ഹൈക്കോടതി വീഡിയോ കോൺഫറൻസ് വഴി വിലയിരുത്തുകയും നടപടികളിൽ തൃപ്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
പൊതുജനങ്ങളുടെ ആശങ്ക ജീവനക്കാരും, രാവും പകലും ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ജീവനക്കാരുടെ വിഷമതകൾ പൊതുജനങ്ങളും പരസ്പരം മനസ്സിലാക്കി സ്വയം നിയന്ത്രണം പാലിച്ച് വനം വകുപ്പിന്റെ നടപടികളോട് സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.