lockel

ഫറോക്ക്: ബേപ്പൂർ - ചെറുവണ്ണൂർ റോഡിൽ ചീർപ്പുപാലത്തിനു സമീപത്തൂകൂടെ പോകുമ്പോൾ മൂക്കുപൊത്തേണ്ട അവസ്ഥയാണ്. റോഡിന്റെ ഇരുവശങ്ങളിലും മാലിന്യം നിറച്ച ചാക്കുകൾ ചിതറിക്കിടക്കുകയാണ്. വിജനമായ സ്ഥലമായതുകൊണ്ടുതന്നെ മാലിന്യങ്ങൾ തള്ളാൻ സാമൂഹ്യവിരുദ്ധർക്ക് സൗകര്യവുമാണ്. രാത്രിയിൽ വാഹനങ്ങളിൽ മാലിന്യങ്ങൾ കൊണ്ടുവരുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. കോഴിക്കടയിലെ മാലിന്യങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ, ഉപേക്ഷിച്ച പ്ലാസ്റ്റിക് വസ്തുക്കൾ തുടങ്ങിയ മാലിന്യങ്ങളാണ് തള്ളുന്നത്. ചെറുവണ്ണൂരിനെയും ബേപ്പൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. മാലിന്യം കഴിക്കാൻ ഈ ഭാഗത്ത് തമ്പടിച്ചിരിക്കുന്ന തെരുവ് നായ്ക്കൾ വഴി പോക്കർക്കു ഭീഷണിയാവുന്നുണ്ട്. കാക്കകളും പക്ഷികളും മാലിന്യങ്ങൾ കൊത്തി വലിച്ച് കിണറുകളിലും ജലാശങ്ങളിലും കൊണ്ടിടുന്നതും പതിവാണ്. ഇത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പ്രദേശത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കോർപ്പറേഷൻ പരിധിയിൽപെടുന്ന ഈ പ്രദേശത്തേക്ക് ജനപ്രതിനിധികൾ എത്തുന്നില്ലെന്നാണ് നാട്ടുകാരുടെ മറ്റൊരു പരാതി.