lockel

ബേപ്പൂർ: ബഷീർ കഥാപാത്രങ്ങളുടെ മണൽശില്പങ്ങളൊരുക്കിയും കുട്ടികളുടെ പട്ടം പറത്തൽ സംഘടിപ്പിച്ചും ബേപ്പൂർ ജലോത്സവത്തിന് ആഘോഷത്തോടെയുള്ള വരവേല്പ്.

വയനാട് സ്വദേശി ബിനുവാണ് ബഷീർ കഥാപാത്രങ്ങളുടെ മണൽശില്പങ്ങൾ തീർത്തത്. മാങ്കോസ്റ്റിൻ മരച്ചോട്ടിലെ ബഷീറും ബഷീറിന്റെ മരണമില്ലാത്ത കഥാപാത്രങ്ങളും മണൽശില്പത്തിൽ രൂപമെടുത്തത് വിസ്‌മയക്കാഴ്ചകളായി . മണൽശില്പങ്ങളുടെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് നിർവഹിച്ചു.

കുട്ടികൾ ഉയർത്തിയ പട്ടങ്ങൾ വർണപ്പറവകളായി വാനിൽ ഉയർന്നു പറന്നപ്പോൾ ആരവങ്ങളുമുയർന്നു.

26 മുതൽ 29 വരെ നടക്കു​ന്ന ​ ജലോത്സവത്തിന് ബേപ്പൂരിന്റെ തീരദേശങ്ങൾ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ഇനി ഓളപ്പരപ്പിൽ ഉത്സവത്തിന്റെ ദിനരാത്രങ്ങൾ. നാലു ദിവസങ്ങളിലായി വൈവിദ്ധ്യമാർന്ന പരിപാടികളാണ് അരങ്ങേറുക.