
കോഴിക്കോട്; ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ രണ്ടാം ദിനവും ആകാശം കയ്യടക്കി വർണ്ണപട്ടങ്ങൾ പാറിപ്പറന്നു. നൂറ് കണക്കിന് ആളുകളെ ആവേശത്തിലാക്കിയാണ് ഓരോ പട്ടവും വാനിൽ ഉയർന്നു പൊങ്ങിയത്. കൈറ്റ് ഫെസ്റ്റിവൽ കാണാൻ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും, ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢിയും എത്തിയിരുന്നു. വിദേശിയും ഗോവയിൽ സ്ഥിരതാമസക്കാരനുമായ കൈറ്റ് ബോർഡിംഗ് വിദഗ്ദ്ധൻ ഫിലിപ്പിനെ ജില്ലാ കളക്ടർ ആദരിച്ചു.
ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ നാഷണൽ കൈറ്റ് ഫെസ്റ്റിവലിലാണ് വൺ ഇന്ത്യ ടീമിന്റെ നേതൃത്വത്തിൽ 12 സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ എത്തിയത്. ദുബായ് ഫെസ്റ്റിൽ ഒന്നാം സമ്മാനം നേടിയ സോസർ കൈറ്റ്, ഗുജറാത്ത് കൈറ്റ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ യെല്ലോ ഫ്‌ളയിംഗ് സോസർ കൈറ്റ് എന്നിവ കാഴ്ച്ചക്കാർക്ക് മനോഹര കാഴ്ച്ചയൊരുക്കി. ഇന്ത്യൻ മിലിട്ടറിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് മിലിട്ടറി കൈറ്റും ആകാശത്ത് വിസ്മയം തീർത്തു. 250ലധികം കുഞ്ഞുപട്ടങ്ങൾ ഉൾപ്പെടുത്തിയ ട്രെയിൻ കൈറ്റും, എൽ.ഇ.ഡി കൈറ്റും, ലോക പട്ടം പറത്തലിൽ ഇന്ത്യക്ക് ആദ്യമായി സമ്മാനം ലഭിച്ച കഥകളി പട്ടവും വാനിൽ ഉയർന്നു പൊങ്ങി. 120 മീറ്ററാണ് കഥകളി പട്ടത്തിന്റെ നീളം.
 ഇന്ന് സമാപനം
ബേപ്പൂർ: ബേപ്പൂരിന് ഉത്സവത്തിന്റെ സ്വർണ്ണച്ചിറകുകൾ സമ്മാനിച്ച വാട്ടർ ഫെസ്റ്റിന് ഇന്നു സമാപനം. ബേപ്പൂരിന്റെ തീരങ്ങളിൽ അവിസ്മരണീയമായ കാഴ്ചകൾ വിതറിയാണ് നാലു ദിവസം നീണ്ട ജല മഹോത്സവത്തിന്റെ കൊടിയിറങ്ങുന്നത്. ഇന്ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രശസ്ത സിനിമാ താരം മഞ്ജു വാര്യർ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസ്, കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം സന്തോഷ് ജോർജ് കുളങ്ങര, ജില്ലാ കളക്ടർ ഡോ.തേജ് ലോഹിത് റെഡ്ഡി,പൊലീസ് കമ്മീഷണർ എ വി ജോർജ്, വിനോദ സഞ്ചാര വകുപ്പ് ജോ:ഡയറക്ടർ സി എൻ അനിതകുമാരി, ബേപ്പൂർ ഡവലപ്മെന്റ് മിഷൻ ചെയർമാൻ എം ഗിരീഷ് എന്നിവർ പങ്കെടുക്കും.
ഇന്നത്തെ പരിപാടി: 10 മണി ചാലിയാറിൽ ബാംബൂ റാഫ്ടിംഗ് മത്സരം. 10 മുതൽ 5 വരെ പോർട്ടിൽ പൊതുജനങ്ങൾക്ക് കപ്പൽ കാണാൻ അവസരം.1 മണി ചാലിയാറിൽ കനായിംഗ് റെയ്സ്. 2 മണി ചാലിയാറിൽ നാടൻ വള്ളങ്ങളുടെ മത്സരം. 2 മണി നാഷണൽ കൈറ്റ് ഫെസ്റ്റ് ഫൈനൽ.4 മണി കോസ്റ്റ്ഗാഡ് ഹെലികോപ്റ്റർഷോ. 5 മണി ബോട്ട് പരേഡ്. 6 മണി സമാപനം. 7 മണി കരിമരുന്നു പ്രദർശനം.