1

കൊയിലാണ്ടി: സ്കൂൾ കുട്ടികൾക്ക് സൗജന്യ യൂണിഫോം വിതരണ പദ്ധതി മുഖേനെ കൈത്തറി മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും ആധുനികവത്ക്കരണവും വൈവിധ്യവത്ക്കരണവും നടത്തി സർക്കാർ മുന്നോട്ട് പോകുമ്പോൾ കൊയിലാണ്ടിയിലെ പന്തലായനി നെയ്ത്ത് സഹകരണ സംഘം പ്രതിസന്ധികളിൽ നിന്ന് കരകയറാനാകാതെ ഉഴലുകയാണ്. പ്രൗഡിയോടെയാണ് ആരംഭമെങ്കിലും ഇപ്പോൾ ജീർണാവസ്ഥയിലാണ് ഫാക്ടറി. കെട്ടിടം ഇടിഞ്ഞ് പൊളിഞ്ഞ് വീഴാൻ തുടങ്ങിയതോടെ സെക്രട്ടറിയുടെ ഇരിപ്പിടം പോലും പുറത്താണ്.

1925-ൽ സ്ഥാപിതമായി 1926ലാണ് സൊസൈറ്റി പ്രവർത്തനമാരംഭിച്ചത്. താലൂക്കിലെ വിവിധ

തെരുവുകളിലെ ആളുകൾക്ക് തൊഴിൽ നല്കാൻ കഴിയുന്ന സ്ഥാപനമെന്ന നിലയ്ക്കാണ് സൊസൈറ്റി പ്രവർത്തനം തുടങ്ങിയത്. ബീച്ച് റോഡിനടുത്ത് ഒരു ഏക്കർ പതിനാറ് സെന്റ് സ്ഥലത്താണ് ഫാക്ടറി. ഇത് കൂടാതെ മുചുകുന്നിൽ 25 - ഏക്കർ സ്ഥലം നെയ്ത്തുകാരുടെ കോളനിയ്ക്കായും വാങ്ങിയിരുന്നു. പിന്നീട് ഈ സ്ഥലത്തിൽ നിന്ന് 20 ഏക്കർ, സെന്റിന് 20 രൂപ നിരക്കിൽ ഭരണസമിതി മുചുകുന്നു കോളേജിന് വിറ്റു. ബാക്കി 5 ഏക്കർ വെറുതെ കിടക്കുന്നു. ടൗണിൽ ആറ് കടകൾ സൊസൈറ്റിക്ക് ഉണ്ട്. ഒന്നിൽ ഡിപ്പോയും 4 മുറികൾ വാടകയ്ക്കും നല്കിയിരിക്കുകയാണ്.

ചായം മുക്കൽ, നെയ്ത്ത് എന്നീ ജോലികളാണ് ഇവിടെ നടക്കുന്നത്. മുണ്ട്, ഷർട്ടിംഗ്, കാവി മുണ്ട്, തോർത്ത്, ലുങ്കി, ഷീറ്റ് എന്നിവയാണ് ഇവിടെ ഉല്‌പാദിപ്പിക്കുന്നത്. ഗുണനിലവാരത്തിന്റെ കാര്യത്തിൽ മികച്ചതാണ് ഈ ഉത്പന്നങ്ങൾ എന്ന് ഉപഭോക്താക്കൾ പറയുന്നു. റിബേറ്റ് കാലത്താണ് വില്പന കൂടുതൽ. എന്നാൽ ജോലിക്കനുസരിച്ച് വേതനം ലഭിക്കാതായതോടെ തൊഴിലാളികൾ ഈ രംഗം ഉപേക്ഷിക്കാൻ തുടങ്ങി. ഇന്ന് മികച്ച നെയ്ത്ത് തൊഴിലാളികൾക്ക് പോലും ലഭിക്കുന്നത് 350 രൂപയാണ്.

ഭരണസമിതി ചട്ടപ്പടി യോഗങ്ങൾ നടത്താറുണ്ടെങ്കിലും കാലത്തിനൊപ്പം സ്ഥാപനത്തെ നയിക്കാൻ പദ്ധതികൾ ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണമെന്ന് ഈ രംഗം വിട്ടവർ പറയുന്നു. ഇടിഞ്ഞ് പൊളിഞ്ഞ കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടം പണിത് ഉത്പന്നങ്ങളുടെ വൈവിധ്യവത്ക്കരണം നടത്തിയിൽ സൊസൈറ്റിക്ക് അതിജീവിക്കാൻ കഴിയുമെന്നും ചുരിദാർ, ലിനൻ, ഫർണിഷിംഗ് തുടങ്ങിയ പുതിയ മേഖലയിലേക്ക് വലിയ സാദ്ധ്യതകൾ തുറന്നു കിട്ടുമെന്നും അഭിപ്രായങ്ങൾ ഉണ്ട്.