കോട്ടയം : കേരള കോൺഗ്രസ് (എം) കേഡർ സ്വഭാവത്തിലേയ്ക്ക് പൂർണമായും മാറുന്നതിന്റെ ഭാഗമായി മെമ്പർഷിപ്പ് കാമ്പയിൻ സ്‌ക്രൂട്ടിണി പുരോഗമിക്കുന്നു. വിവിധ ജില്ലകളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും സംസ്ഥാന കമ്മിറ്റി ഓഫീസിൽ സജീവമാണ്. രാജ്യസഭാ മെമ്പറായി സത്യപ്രതിജ്ഞ ചെയ്ത് ശേഷം ആദ്യമായി നാട്ടിലെത്തിയ ചെയർമാൻ ജോസ് കെ.മാണി ആദ്യമെത്തിയത് സംസ്ഥാന കമ്മിറ്റി ഓഫീസിലെ മെമ്പർഷിപ്പ് സ്‌ക്രൂട്ടിണി ക്യാമ്പിലേക്കാണ്. പ്രാദേശിക ഘടകങ്ങൾ മുതൽ ജില്ലാ ഘടകങ്ങൾവരെ ചേർക്കുന്ന മെമ്പർഷിപ്പുകൾ പരിശോധിക്കുകയാണ് സംസ്ഥാന കമ്മിറ്റിയുടെ നടപടി. അംഗങ്ങളുടെ പേര്, ഫോൺ നമ്പർ, പ്രായം വിലാസം അടക്കമുള്ള രേഖകൾ മെമ്പർഷിപ്പ് ഫോമിൽ രേഖപ്പെടുത്തണം. ഈ മെമ്പർഷിപ്പ് ഫോമാണ് പാർട്ടി ഓഫീസിൽ പരിശോധിക്കുന്നത്. പിഴവുകൾ കണ്ടെത്തിയാൽ ഇത് അതത് പ്രാദേശിക ഘടകങ്ങൾക്ക് തിരിച്ചയക്കും. പിഴവുകൾ തിരുത്തി മാത്രമേ തിരികെ നൽകാനാവൂ. സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജിന്റെയും, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന്റെയും, മീഡിയോ കോ-ഓർഡിനേറ്റർ വിജി എം.തോമസിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.