പാലാ : ഡയാലിസിസ് ഉപകരണങ്ങൾ തിരികെയെത്തിച്ച് പാലാ ജനറൽ ആശുപത്രിയിൽ സ്ഥാപിക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി ജോസ് കെ.മാണി എം.പി അറിയിച്ചു. ഇതിനാവശ്യമായ മുറികൾ സജ്ജീകരിച്ചു കഴിഞ്ഞു. ആർ.ഒ. പ്ലാന്റും അനുബന്ധ ഉപകരണങ്ങളും മറ്റ് ക്രമീകരണങ്ങളും ഉടൻ സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു. കിഫ്ബി ഫണ്ട് വിനിയോഗിച്ച് കെ.എം.എസ്.സി.എൽ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
ക്രിസ്മസ് പുതുവർഷ സമ്മാനമായി വൃക്കരോഗികൾക്കായി ഡയാലിസിസ് യൂണിറ്റുകൾ തുറന്നുനൽകുമെന്ന് ജോസ് കെ. മാണി അറിയിച്ചു. പുതുതായി നിർമ്മിച്ച കാത്ത് ലാബ് ബ്ലോക്കിലെ ഒന്നാം നിലയിലാകും ഡയാലിസിസ് വിഭാഗം പ്രവർത്തിക്കുക.
ഇതോടൊപ്പം വൃക്കരോഗ ചികിത്സാ വിഭാഗം കൂടി ആരംഭിക്കണമെന്ന നിർദ്ദേശവും നെഫ്രോജിസ്റ്റ് തസ്തികയും മറ്റു ജീവനക്കാരെയും ലഭ്യമാക്കണമെന്നും ആരോഗ്യ വകുപ്പിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൃത്രിമ അവയവ നിർമ്മാണ വിഭാഗവും ഉടൻ തുടങ്ങും. ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ചികിത്സാ വിഭാഗത്തോട് അനുബന്ധിച്ചാണ് ഈ വിഭാഗം പ്രവർത്തിക്കുക.
പുതിയ മന്ദിരത്തിലേക്ക് ഉപകരണങ്ങൾ വാങ്ങുവാനായി പതിനഞ്ച് ലക്ഷം രൂപ കൂടി ലഭ്യമാക്കിയിട്ടുണ്ട്. ഡയാലിസിസ് യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര, ബൈജു കൊല്ലംപറമ്പിൽ, ജയ്‌സൺ മാന്തോട്ടം, ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജൻ, ഡോ.അനീഷ് ഭദ്രൻ, ഡോ.പി.എസ്. ശബരീനാഥ്, ഡോ.സോളി മാത്യു എന്നിവർ വിലയിരുത്തി.