lijo-n-star2

കോട്ടയം : ചെന്നൈയിലെ ജോലി കൊവിഡ് കളഞ്ഞപ്പോൾ, ക്രാഫ്റ്റ് വർക്കുകൾക്കൊണ്ട് ക്രിസ്മസ് കാലത്ത് കീശ നിറയ്ക്കുകയാണ് ചുങ്കം പുല്ലരിക്കുന്ന് പറയണിയിൽ ബൈജുവിന്റെ മകൻ ലിജോ. എൽ.ഇ.ഡി നക്ഷത്രങ്ങളുടെ കാലത്ത് ലിജോയുടെ നാടൻ നക്ഷത്രങ്ങൾ തേടി നിരവധിപ്പേരാണ് എത്തുന്നത്. നാട്ടകം പോളിടെക്‌നിക്കിൽ മെക്കാനിക്കൽ ഡിപ്ലോമ കഴിഞ്ഞ് ചെന്നൈയിൽ ജോലി ചെയ്യുമ്പോഴാണ് കൊവിഡ് വില്ലനായത്. നാട്ടിലെത്തി ഇനിയെന്തെന്ന ചിന്തയിലാണ് ക്രാഫ്റ്റ് വർക്കുകളിലേയ്ക്ക് തിരിഞ്ഞത്. ഈർക്കിലി കൊണ്ട് ഈഫൽ ഗോപുരവും തീപ്പെട്ടി കോലുകൊണ്ട് താജ് മഹലും പേപ്പറുകൊണ്ട് പക്ഷിയെയുമൊക്കെ നിർമ്മിച്ചപ്പോഴാണ് ഇതൊക്കെ ജീവിതമാർഗമാക്കാമെന്ന ബുദ്ധി ഉദിച്ചത്. ചുങ്കം മെഡിക്കൽ കോളേജ് റോഡരികിൽ പിതാവ് ബൈജു തടിപ്പണി ജോലിചെയ്യുന്ന കടയുടെ മുൻഭാഗത്താണ് നക്ഷത്രങ്ങൾ നിർമ്മിച്ച് വില്പന. ഇവിടെ നിന്ന് വേസ്റ്റായി ലഭിക്കുന്ന തടിറീപ്പയിൽ നക്ഷത്ര ഫ്രെയിം ഉണ്ടാക്കിയെടുക്കും. അതിൽ വെള്ള പ്ലാസ്റ്റിക് പേപ്പറും വർണ്ണപേപ്പറുകളും ചേർത്താണ് അഴകുള്ള നാടൻ നക്ഷത്രങ്ങൾ നിർമ്മിക്കുന്നത്. പണ്ട് ഈറ്റയും മുളയും നൂൽ കമ്പിയും പല നിറത്തിലുള്ള പേപ്പറുകൾ ഉപയോഗിച്ചായിരുന്നു നക്ഷത്രങ്ങളുടെ നിർമ്മാണം. പക്ഷേ, മഞ്ഞും മഴയുമേറ്റാൽ പോവും. ഈറ്റയും മുളയും മാറ്റി പ്ലാവിന്റെ റീപ്പയിലാണ് ഫ്രെയിം ഉണ്ടാക്കുന്നത്. നനവ് ഏൽക്കാതിരിക്കാൻ പ്ലാസ്റ്റിക് പേപ്പർ ഒട്ടിക്കും.

4 അടി വലിപ്പം, വില 550 മുതൽ

4 അടി വലിപ്പമുള്ള നക്ഷത്രം നിർമ്മിക്കാൻ മൂന്നര മുതൽ നാലുമണിക്കൂർ വേണം. പശകൊണ്ടുള്ള ഒട്ടിക്കലുകൾ ഉണങ്ങാൻ സമയം വേണം. സൂക്ഷിച്ചു വച്ചാൽ എത്ര കാലം വേണമെങ്കിലും ഉപയോഗിക്കാം. 550 രൂപ മുതലാണ് വില. പള്ളികൾ, സംഘടനകൾ, വിവിധ പാർട്ടി യൂത്ത് സംഘടനകൾ എന്നിവരാണ് കൂടുതൽ ഓർഡറുകൾ നൽകുന്നത്. ന്യൂ ജനറേഷന് നാടൻ നക്ഷത്രം പരിചിതമല്ലെങ്കിലും പഴമ ഇഷ്ടപ്പെടുന്നവർ വാങ്ങാൻ എത്തുന്നുണ്ട്. ഇതോടൊപ്പം തടിയിലും ഹാർഡ് ബോർഡിലും നിർമ്മിച്ച പുൽക്കൂടുമുണ്ട്. 600 രൂപയാണ് വില.