
കോട്ടയം: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ ദ്രുതകർമ സേന ഇന്ന് മുതൽ താറാവ് അടക്കമുള്ളവയെ കൊന്ന് നശിപ്പിക്കും. വെച്ചൂർ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ കട്ടമട, വലിയപുതുക്കരി പുല്ലൂഴിച്ചാൽ പ്രദേശം, കല്ലറയിലെ വാർഡ് ഒന്ന് വെന്തകരി കിഴക്കേച്ചിറ പ്രദേശം, അയ്മനത്തെ വാർഡ് ഒന്നിലെ കല്ലുങ്കത്തറ ഐക്കരശാല പാടശേഖര പ്രദേശം എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.
പക്ഷികളെ ഇന്ന് രാവിലെ മുതൽ കൊല്ലും. ഇതിനായി മൃഗസംരക്ഷണവകുപ്പിന്റെ 10 ദ്രുതകർമസേന സംഘങ്ങളെ നിയോഗിച്ചു. ഒരു വെറ്ററിനറി ഡോക്ടർ, ഒരു ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർ, മൂന്നു സഹായികൾ എന്നിവർ ഉൾപ്പെട്ടതാണ് ഒരു സംഘം. കല്ലറ രണ്ട്, വെച്ചൂർ അഞ്ച്, അയ്മനം മൂന്ന് എന്നിങ്ങനെയാണ് സംഘത്തെ നിയോഗിച്ചിട്ടുള്ളത്. പ്രദേശത്ത് അണുനശീകരണവും നടത്തും. പക്ഷിപ്പനി സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ബാധിതമേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ദ്രുതകർമ സേനയുടെ പ്രവർത്തനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ പഞ്ചായത്തിനും വിവിധ വകുപ്പുകൾക്കും കളക്ടർ നിർദ്ദേശം നൽകി. പ്രദേശങ്ങളിൽ ശക്തമായ പൊലീസ് നിരീക്ഷണം ഏർപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ട്.
കല്ലറയിൽ ഒരു ദിവസം കൊണ്ടും വെച്ചൂരിൽ മൂന്നുദിവസം കൊണ്ടും അയ്മനത്ത് രണ്ടു ദിവസം കൊണ്ടും പക്ഷികളെ നശിപ്പിക്കാൻ കഴിയുമെന്നും പക്ഷിപ്പനി പടരുന്നത് തടയാൻ കഴിയുമെന്നുമാണ് വിലയിരുത്തൽ.
ബാധിത മേഖലകളിൽ കർശന നിയന്ത്രണം
ഒരു കിലോമീറ്റർ ചുറ്റളവിൽ എല്ലാ വളർത്തുപക്ഷികളുടെയും മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വിപണനം നിരോധിച്ചു
പത്തു കിലോമീറ്റർ ചുറ്റളവിൽ എല്ലാ വളർത്തുപക്ഷികളെയും തീറ്റയ്ക്കായി കൊണ്ടു നടക്കുന്നതിനും നിരോധനം.
കോട്ടയം, വൈക്കം തഹസിൽദാർമാരെ ഇൻസിഡന്റ് കമാൻഡർമാരായി നിയോഗിച്ചു. പ്രവർത്തനങ്ങളുടെ ഏകോപന ചുമതല ഇവർക്കാണ്.
ദേശാടനപക്ഷികളുടെ അസ്വഭാവിക മരണങ്ങൾ നിരീക്ഷിക്കുന്നതിന് വനംവന്യജീവി വകുപ്പിനെ ചുമതലപ്പെടുത്തി.
കൊല്ലേണ്ടത്
28500- 35000
വരെ പക്ഷികളെ
'' അറുപതു ദിവസത്തിൽ താഴെ പ്രായമുള്ള താറാവിന് 100 രൂപയും അതിനു മുകളിലുള്ളവയ്ക്ക് 200 രൂപയുമാണ് കർഷകർക്ക് ധനസഹായമായി നൽകുക. വെച്ചൂർ, കുമരകം എന്നിവിടങ്ങളിൽനിന്നുള്ള സാമ്പികളുകൾ കൂടി ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നിട്ടില്ല'' -ഡോ.പി.കെ.ജയശ്രീ, കളക്ടർ