abhijith

വിതുര: ' എനിക്ക് അമ്മയോട് ഒരുകാര്യം പറയാനുണ്ട്, അമ്മ മടങ്ങിവരുമ്പോൾ പറയാം.' ഇങ്ങനെ പറഞ്ഞ് തങ്ങളെ യാത്രയാക്കിയ അഭിജിത്ത് ഇനിയില്ലെന്ന സത്യം അമ്മ ശുഭയ്ക്കും അഭിജിത്തിന്റെ ജ്യേഷ്ഠൻ അനന്തുവിനും ഉൾക്കൊള്ളാനാകുന്നില്ല. ഇന്നലെ ആത്മഹത്യചെയ്ത തോട്ടുമുക്ക് ചായം മണലയം ശ്രീനിലയത്തിൽ അഭിജിത്ത്, അഡ്മിഷനുമായി ബന്ധപ്പെട്ട് നെടുമങ്ങാട് ഗവ. കോളേജിലേക്ക് പോയ അമ്മയോടും സഹോദരനോടും സന്തോഷത്തോടെയാണ് സംസാരിച്ചത്.

ഇവർ കോളേജിലെത്തിയപ്പോൾ ഫോണിൽ വിളിച്ച് തനിക്ക് ഷവർമ വാങ്ങി വരണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഒരിക്കൽക്കൂടി വിളിച്ച് ഉള്ളിവട വാങ്ങണമെന്നും പറഞ്ഞു.

എന്നാൽ അമ്മയും ജ്യേഷ്ഠനും മടങ്ങിയെത്തിയപ്പോൾ അഭിജിത്ത് തൂങ്ങിനിൽക്കുന്ന ഹൃദയഭേദകമായ കാഴ്ചയാണ് കാണേണ്ടിവന്നത്. ശുഭയുടെയും അനന്തുവിന്റെയും നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തി അഭിജിത്തിനെ അഴിച്ചിറക്കി നോക്കിയപ്പോൾ ജീവന്റെ തുടിപ്പ് ഉണ്ടായിരുന്നു. ഉടൻ ആംബുലൻസിൽ വിതുര ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിതുര ഇൻസ്‌പെക്ടർ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിദേശത്തായിരുന്ന അഭിജിത്തിന്റെ അച്ഛൻ അജയൻ ഇന്ന് രാവിലെ നാട്ടിലെത്തും. ഉച്ചയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്‌

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)