jio

മുംബയ്: വോഡഫോൺ- ഐഡിയ കമ്പനിക്കെതിരെ പരാതിയുമായി റിലയൻസ് ജിയോ രംഗത്ത്. എൻട്രി ലെവൽ ഉപഭോക്താക്കൾക്ക് നമ്പർ പോർട്ട് ചെയ്യാനുള്ള സൗകര്യം നിഷേധിക്കുന്നുവെന്നാരോപിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയ്ക്കാണ് (ട്രായ്) ജിയോ പരാതി നൽകിയിരിക്കുന്നത്.

മറ്റ് ടെലികോം കമ്പനികളോടൊപ്പം വോഡഫോൺ- ഐഡിയയും നിരക്ക് വർദ്ധിപ്പിച്ചിരുന്നു. പതിനെട്ട് മുതൽ ഇരുപത്തിയഞ്ച് ശതമാനം വരെയാണ് വർദ്ധനവുണ്ടായത്. ഇരുപത്തിയെട്ട് ദിവസം കാലാവധിയുള്ള എഴുപത്തിയഞ്ച് രൂപയായിരുന്ന പ്ളാനിന്റെ നിരക്ക് തൊണ്ണൂറ്റിയൊൻപതായും ഇതോടൊപ്പം വർദ്ധിപ്പിച്ചു. ഈ പ്ളാനിൽ നിന്ന് എസ് എം എസ് സൗകര്യവും ഒഴിവാക്കി. 179 രൂപയ്ക്കോ അതിന് മുകളിലോ റീചാർജ് ചെയ്താൽ മാത്രമോ എസ് എം എസ് സേവനം ലഭിക്കുകയുള്ളൂ. നമ്പർ മറ്റ് കമ്പനികളിലേയ്ക്ക് പോർട്ട് ചെയ്യണമെങ്കിൽ എസ് എം എസ് നിർബന്ധമാണ്. ഇക്കാരണത്താലാണ് ജിയോ വോഡഫോൺ- ഐഡിയയ്ക്കെതിരെ പരാതി നൽകിയത്. എസ് എം എസ് സൗകര്യം ലഭിക്കാത്തതിനാല്‍ എന്‍ട്രി ലെവല്‍ ഉപഭോക്താക്കള്‍ക്ക് പോര്‍ട്ട് ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുമെന്ന് കാട്ടിയാണ് പരാതി.

സമാന പരാതി ടെലികോം വാച്ച്‌ഡോഗും ട്രായ്ക്ക് മുമ്പാകെ സമർപ്പിച്ചു. ഉപഭോക്താക്കൾക്ക് മറ്റ് കമ്പനികളുടെ സേവനം തേടാനുള്ള അവസരമാണ് നിഷേധിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ഏറ്റവും കുറഞ്ഞ പ്ലാനിലും എസ് എം എസ് സൗകര്യം ലഭ്യമാക്കാന്‍ ട്രായ് ഇടപെടണമെന്നും ടെലികോം വാച്ച്‌ഡോഗ് ആവശ്യപ്പെടുന്നു.