
ന്യൂഡൽഹി : രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. നവംബർ 11, 20 തിയ്യതികളിലായി ബംഗ്ളൂരുവിലെത്തിയ രണ്ട് വിദേശ പൗരരിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഭയപ്പെടേണ്ട ആവശ്യമില്ലെന്നും രോഗ്യവ്യാപനം സംബന്ധിച്ച് അവബോധം അത്യാവശ്യമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.
നിലവിൽ ലോകത്തെവിടെയും ഒമിക്രോൺ മൂലം വലിയ പ്രതിസന്ധി ഉണ്ടായിട്ടില്ല. ഇതുവരെ 29 രാജ്യങ്ങളിലായി 373 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. സ്ഥിരീകരിച്ച രണ്ട് പേര്‍ക്കും കാര്യമായ രോഗലക്ഷണമില്ല. ബംഗളൂരുവിലെത്തിയ ശേഷം നടത്തിയ ആദ്യ രണ്ട് ഘട്ട പരിശോധനയിലും ഇരുവരും കൊവിഡ് പോസിറ്റീവായിരുന്നു. പിന്നീട് സാമ്പിളില്‍ ചില വ്യത്യാസങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് ഒമിക്രോണാണെന്ന് സ്ഥിരീകരിക്കുന്നത്. ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവർ സഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്നവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പുറത്തുവരാനുള്ള 10 പരിശോധനാ ഫലം കൂടി നെഗറ്റീവായാല്‍ സമ്പർക്ക പട്ടിക പൂർത്തിയാവും.
അതേസമയം രോഗികളുടെ വ്യക്തി വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം ഒമിക്രോൺ വകഭേദം ഡെൽറ്റ വകഭേദത്തേക്കാൾ ഇരട്ടി രോഗവ്യാപന ശേഷിയുള്ളതാവാൻ സാദ്ധ്യതയുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു .