thoppil

കൊച്ചി: പ്രശസ്‌ത ചലച്ചിത്ര-നാടക പിന്നണി ഗായകൻ തോപ്പിൽ ആന്റോ അന്തരിച്ചു. 81 വയസായിരുന്നു. കൊച്ചി ഇടപ്പള‌ളിയിലെ വീട്ടിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്നായിരുന്നു നിര്യാണം.

ചവിട്ടുനാടക കലാകാരൻ കുഞ്ഞാപ്പുവിന്റെയും ഏലിയാമ്മയുടെയും മകനായാണ് രണ്ടാമത്തെ ആന്റോയുടെ ജനനം. സി. ഒ ആന്റോ ആദ്യമായി പാടിയ മധുരിക്കും ഓർമ്മകളേ, മലർമഞ്ജം കൊണ്ടുവരൂ..എന്ന ഗാനം ആന്റോ പാടി വലിയ പ്രശസ്‌തി നേടാൻ കാരണമായി. ഹിന്ദി ചലച്ചിത്ര ഗാനങ്ങളാണ് ആന്റോയെ കുട്ടിക്കാലത്ത് തന്നെ പാട്ടിന്റെ വഴിയിലേക്ക് തിരിച്ചത്. മുഹമ്മദ് റഫി, മുകേഷ്, ലതാ മങ്കേഷ്‌കർ എന്നിവരുടെ ഗാനങ്ങൾ കേട്ടുപഠിച്ച് ഇടപ്പള‌ളിയിലെ കോമള മ്യൂസിക്കൽ ആർ‌ട്‌സിൽ പാടി.

പിന്നീട് വിമോചന സമരകാലത്ത് കോൺഗ്രസ് നാടകങ്ങൾക്ക് പാടാൻ മുൻ കേന്ദ്രമന്ത്രി എ.സി ജോർജ് അദ്ദേഹത്തിന് അവസരം നൽകി. അതോടെ വിശാലമായ നാടകത്തിന്റെ ലോകത്ത് ആന്റോ എത്തി. പ്രശസ്‌ത നാടകകൃത്ത് സി.ജെ തോമസിന്റെ 'വിഷവൃക്ഷം' എന്ന നാടകമായിരുന്നു ആദ്യ പ്രൊഫഷണൽ നാടകം. പിന്നീട് കെ.എസ് ആന്റണി വഴി സിനിമയിലേക്കും ആന്റോ എത്തി.

'പിന്നിൽ നിന്ന് വിളിക്കും കുഞ്ഞാടുകൾ' എന്ന ഫാദർ ഡാമിയൻ ചിത്രത്തിലെ ഗാനത്തിലൂടെ തുടങ്ങി ഹണി ബി 2എന്ന ചിത്രത്തിലെ ഗാനം വരെ ദീർഘമായ കാലം ചലച്ചിത്ര പിന്നണി ഗാനരംഗത്തെ സാന്നിദ്ധ്യമാകാൻ അദ്ദേഹത്തിനായി. കേരള സംഗീത നാടക അക്കാഡമി അവാർഡ്, പ്രവാസി പ്രണവധ്വനി അവാർഡ്, ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.