
ന്യൂഡൽഹി : നാഗാലാൻഡ് സുരക്ഷാസേനയുടെ വെടിവെയ്പിൽ 13 പേർ കൊല്ലപ്പെട്ടത് സംബന്ധിച്ച് സംസ്ഥാന സർക്കാർ അഞ്ച് അംഗ സംഘത്തെ നിയോഗിച്ചു. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് നാഗാലാൻഡിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ അസം റൈഫിൾസ് ക്യാമ്പിന് നേരെ നാട്ടുകാരുടെ ആക്രമണം ഉണ്ടായി. സംഭവത്തിന് പിന്നാലെ മേഖലയിലെ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി. .200 പേരടങ്ങിയ സംഘമാണ് അസം റൈഫിൾസ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയത്.
ക്യാമ്പിന് തീയിടാന്‍ ശ്രമം നടന്നു. ആകാശത്തേക്ക് വെടിവച്ച് അക്രമാസക്തരായ നാട്ടുകാരെ വിരട്ടിയോടിക്കുകയായിരുന്നുവെന്ന് അസം റൈഫിള്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്.
മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന ഒട്ടിംഗ് ഗ്രാമത്തില്‍ സുരക്ഷസേന നടത്തിയ ഓപറേഷനിലാണ് ഗ്രാമീണര്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ജനക്കൂട്ടം അക്രമാസക്തരാകുകയായിരുന്നു. സംഭവത്തില്‍ നിരവധി ഗ്രാമീണര്‍ക്കും സുരക്ഷാ സേനയിലെ ചിലര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക ഗോത്ര വിഭാഗത്തില്‍പ്പെട്ട സാധാരണക്കാര്‍ കൊല്ലപ്പെട്ടതില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഖേദം പ്രകടിപ്പിച്ചു. .നിരോധിത സംഘടനയായ എന്‍എസ്സിഎന്‍ (കെ) യുങ് ഓങ് വിഭാഗത്തിന്റെ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പ്രദേശത്ത് ഓപ്പറേഷന്‍ നടത്തുകയായിരുന്ന ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ തീവ്രവാദികളാണെന്ന് തെറ്റിദ്ധരിച്ച് വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.