prime-minister

ന്യൂഡൽഹി: ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനും മറ്റ് 12 പേർക്കും അന്ത്യാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ പാലം വിമാനത്താവളത്തിൽ എത്തിയാണ് പ്രധാനമന്ത്രി മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ചത്. അപകടത്തിൽ മരിച്ച ഓരോരുത്തരുടേയും ചിത്രങ്ങൾക്ക് മുന്നിൽ റീത്ത് സമർപ്പിച്ച പ്രധാനമന്ത്രി ഭൗതിക ശരീരം അടങ്ങിയ പെട്ടികളിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.

പ്രധാനമന്ത്രിയെ കൂടാതെ വിവിധ സൈനിക മേധാവികളും മരണമടഞ്ഞവർക്ക് അന്ത്യോപചാരം അർപ്പിക്കാൻ പാലം വിമാനത്താവളത്തിൽ എത്തിയിരുന്നു. മരണമടഞ്ഞ സൈനികർക്ക് പ്രത്യേകം ആദരാഞ്ജലികൾ അർപ്പിച്ച ശേഷം പ്രധാനമന്ത്രി ദുഖിതരായ അവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി മടങ്ങിയശേഷം എത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലും ചിത്രങ്ങൾക്ക് മുന്നിൽ റീത്തുകൾ സമർപ്പിച്ചു.

രാത്രി ഏഴു നാൽപ്പത്തഞ്ചോടെയാണ് ബിപിൻ റാവത്തിന്റെയും ഭാര്യയുടേയും മറ്റ് 11 പേരുടെയും ഭൗതികശരീരങ്ങൾ ന്യൂഡൽഹിയിലെ പാലം വിമാനത്താവളത്തിൽ എത്തിച്ചത്. വൈകുന്നേരം 4 മണിയോടെ മൃതദേഹം എത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം നീണ്ടുപോകുകയായിരുന്നു. സി 139 ജെ വിമാനത്തിലാണ് കോയമ്പത്തൂരിലെ സുലൂർ വ്യോമതാവളത്തിൽ നിന്നും ന്യൂഡൽഹിയിൽ ഭൗതികശരീരം എത്തിച്ചത്.

നാളെ രാവിലെ 11 മുതൽ 12 മണി വരെ ജനറൽ ബിപിൻ റാവത്തിന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. ഈയവസരത്തിൽ പൊതുജനങ്ങൾക്കും അന്തിമോപചാരം അർപ്പിക്കാൻ അവസരമുണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് സംസ്കാരം നടത്തും.

നാല് മ‌ൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. മറ്റുള്ളവരെ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന നടത്തും. ഇതിന് ശേഷമേ ബന്ധുക്കൾക്ക് വിട്ടു നൽകൂ. മരിച്ചവരുടെ ബന്ധുക്കളെ ഡൽഹിയിലെത്തിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അതേസമയം, അപകടത്തിൽ രക്ഷപ്പെട്ട വരുൺ സിംഗിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്‌ക്കായി ബംഗളൂരൂവിലെ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.