
ന്യൂഡൽഹി: കൊവിഡിനെ തുടർന്ന് നിർത്തിവച്ച യാത്രാനിരക്കിലുള്ള ഇളവുകൾ പുനസ്ഥാപിക്കില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ലോക്‌സഭയിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം കൊവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായപ്പോൾ മുതിർന്ന പൗരന്മാർക്കുൾപ്പെടെയുള്ള ഇളവുകൾ റെയിൽവേ നിർത്തലാക്കിയിരുന്നു. ട്രെയിനുകളുടെ എണ്ണം വെട്ടികുറച്ചതിനാലാണ് തെരഞ്ഞെടുത്ത വിഭാഗങ്ങളൊഴികെയുള്ളവരുടെ ടിക്കറ്റ് നിരക്കിലുള്ള ഇളവുകൾ റയിൽവേ നിർത്തലാക്കിയത്. എന്നാൽ ട്രെയിൻ യാത്ര പൂർവസ്ഥിതിയിലായിട്ടും ടിക്കറ്റ് നിരക്കിലെ ഇളവുകൾ പുനസ്ഥാപിക്കാൻ റെയിൽവേ തയ്യാറായിരുന്നില്ല.
കൊവിഡ് വ്യാപനത്തിന് മുമ്പ് 53 വിഭാഗങ്ങളിലാണ് റെയിൽവേ ഇളവ് അനുവദിച്ചിരുന്നത്. മുതിർന്ന പൗരന്മാർ, പൊലീസ് മെഡൽ ജേതാക്കൾ, ദേശീയ പുരസ്കാരം നേടിയ അദ്ധ്യാപകർ, യുദ്ധത്തിൽ മരിച്ചവരുടെ വിധവകൾ, പ്രദർശനമേളകൾക്ക് പോകുന്ന കർഷകർ - കലാപ്രവർത്തകർ, കായികമേളകളിൽ പങ്കെടുക്കുന്നവർ തുടങ്ങിയവർക്ക് യാത്രാനിരക്കിൽ 50 മുതൽ 75 ശതമാനം വരെ ഇളവ് നൽകിയിരുന്നു.
അതേസമയം നാല് വിഭാഗങ്ങളിൽപ്പെട്ട വികലാംഗർ, പതിനൊന്ന് വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾ എന്നിവർക്ക് തുടർന്നും യാത്രാനിരക്കുകളിൽ ഇളവ് ലഭിക്കും. എന്നാൽ മറ്റ് വിഭാഗങ്ങളിലുള്ള യാത്രക്കാർക്ക് ഇനിയും ഇളവുകൾ നൽകാനാകില്ലെന്ന് കേന്ദ്രമന്ത്രി രേഖാമൂലം ലോക്‌സഭയെ അറിയിച്ചു. കൊവിഡ് മൂലമുണ്ടായ കനത്ത സാമ്പത്തികപ്രതിസന്ധി കാരണമാണ് ഇളവുകൾ വെട്ടികുറക്കാൻ നിർബന്ധിതമായതെന്ന് മന്ത്രി പറഞ്ഞു. ഇളവുകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും തനിക്ക് നിരവധി അപേക്ഷകൾ ദിവസവും ലഭിക്കുന്നുണ്ടെന്നും എന്നാൽ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ഇത് ബുദ്ധിമുട്ടാണെന്നും മന്ത്രി വ്യക്തമാക്കി.