
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ കടുത്ത എതിർപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. എതിർപ്പ് വ്യക്തമാക്കി അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകുകയും ചെയ്തു. ഇങ്ങനെയാണെങ്കിൽ ചാൻസലർ എന്ന പദവി ഒഴിഞ്ഞുതരാമെന്നും, സർക്കാരിന് വേണമെങ്കിൽ തന്നെ നീക്കം ചെയ്യാമെന്നും കത്തിൽ ഗവർണർ പറയുന്നുണ്ട്. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും കത്തിൽ കുറ്റപ്പെടുത്തലുണ്ട്.
കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം അടക്കം വിവിധ വിഷയങ്ങളിലെ അതൃപ്തി പരസ്യമാക്കിയാണ് ഗവർണർ ഇതുവരെയില്ലാത്ത വിധം പ്രതിഷേധവുമായി രംഗത്തെത്തിയത്.ഇതോടൊപ്പം കാലടി സംസ്കൃതസർവകലാശാല വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി പേരുകൾ നൽകാത്തതും ഗവർണറുടെ പ്രതിഷേധത്തിന് ഇടയാക്കി എന്നാണ് റിപ്പോർട്ട്. പട്ടിക നൽകാത്തതിനാൽ സെർച്ച് കമ്മിറ്റി തന്നെ ഇല്ലാതായി. ഇതിന് തൊട്ടുപിന്നാലെ സർക്കാർ ഒറ്റപ്പേര് വിസി സ്ഥാനത്തേക്ക് രാജ്ഭവന് നൽകി. ഇതിൽ ഗവർണർ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
ആദ്യം എതിർപ്പ് അറിയിച്ച് ഗവർണർ കത്ത് നൽകിയത് നാല് ദിവസം മുമ്പാണ്. ഗവർണറെ വിശ്വാസത്തിൽ എടുക്കുമെന്ന് ഇതിന് സർക്കാർ മറുപടിയും നൽകി. എന്നാൽ ഈ മറുപടി തള്ളി രണ്ടാം കത്ത് ഗവർണർ ഇന്നലെ നൽകുകയായിരുന്നു. ധനമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് രാജ്ഭവനിൽ എത്തി അനുനയത്തിന് ശ്രമങ്ങൾ നടത്തിയെങ്കിലും ഗവർണർ വഴങ്ങാൻ തയ്യാറായില്ല.
.