
ഇസ്ളാമാബാദ്: കാശ്‌മീർ പ്രശ്‌നമുൾപ്പടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ നീളുന്നതിന്റെ കാരണം ചൂണ്ടിക്കാട്ടി ഇന്ത്യയെ വിമർശിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
ഇന്ത്യ ഭരിക്കുന്നത് ഒരു 'മത ദേശീയത'യുളള സർക്കാരാണെന്നും അതിനാൽ തന്നെ ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ അർത്ഥവത്തായ എന്തെങ്കിലും ചർച്ചകൾ സാദ്ധ്യമല്ലെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി.'സമാധാനപരവും സമൃദ്ധവുമായ ദക്ഷിണേഷ്യ' എന്ന വിഷയത്തിൽ ഇസ്ളാമാബാദിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇമ്രാൻ.
പാകിസ്ഥാന്റെ ഭാഗത്തുനിന്നും പ്രശ്‌നപരിഹാരത്തിന് എത്ര ശ്രമമുണ്ടായാലും ഇരു രാജ്യങ്ങളും ഒന്നിച്ചിരുന്ന് ചർച്ച ചെയ്യാനാകാത്തിടത്തോളം കാലം പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടില്ലെന്ന് ഇമ്രാൻ പറഞ്ഞു. ദക്ഷിണേഷ്യയിൽ സമാധാനശ്രമത്തിനുളള ഏറ്റവും വലിയ പ്രശ്‌നമായാണ് ഇമ്രാൻ കാശ്‌മീർ വിഷയത്തെ കാണുന്നത്. എന്നാൽ സ്വന്തം രാജ്യത്ത് മത ന്യൂനപക്ഷങ്ങൾക്കെതിരെ ക്രൂരമായ ആക്രമണങ്ങൾ നടക്കുകയും അത് ലോകമാകെ വാർത്തയാകുകയും ചെയ്യുന്ന സമയത്താണ് ഇമ്രാൻ ഇന്ത്യയെ കുറ്റപ്പെടുത്തുന്നത്.
ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്‌റ്റിലാണ് പാകിസ്ഥാൻ. ഭീകരവാദത്തിന് ഫണ്ടിംഗ് നടത്തുന്നതാണ് ഇതിന് കാരണം. ചൈനയും അമേരിക്കയും തമ്മിലെ ശത്രുത കുറയ്‌ക്കാൻ തങ്ങൾ ആഗ്രഹിക്കുന്നെന്നും പാകിസ്ഥാൻ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലെ കടുത്ത ശത്രുത മൂലം ലോകരാജ്യങ്ങൾ ധാരാളം അനുഭവിച്ചതായും ഇമ്രാൻ ചൂണ്ടിക്കാട്ടി.