
ന്യൂഡൽഹി: ഒമിക്രോൺ ആശങ്ക വർദ്ധിക്കുന്നതിനിടെ കേരളം ഉൾപ്പടെ പത്ത് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്നാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാത്രികാല കർഫ്യൂ, വിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങൾക്ക് നിയന്ത്രണം എന്നിവ ഏർപ്പെടുത്താൻ നിർദേശം നൽകി. ടിപിആർ ഉയർന്ന നിലയിലുള്ള ഇന്ത്യയുടെ ഇരുപത്തിയേഴ് ജില്ലകളിൽ കേരളത്തിലെ ഒൻപത് ജില്ലകളും ഉൾപ്പെടുന്നു. കോട്ടയം, വയനാട്, ഇടുക്കി,കൊല്ലം, എറണാകുളം, കണ്ണൂർ,തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളാണ് പട്ടികയിൽ ഉൾപ്പെടുന്നത്.
ഡൽഹിയിൽ ഇന്ന് സ്ഥിരീകരിച്ച കേസുൾപ്പടെ രാജ്യത്ത് ഇതുവരെ മുപ്പത്തിമൂന്ന് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും മഹാരാഷ്ട്ര സ്വദേശികളാണ്. പതിനേഴ് പേരിലാണ് മഹാരാഷ്ട്രയിൽ രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത‌് കടുത്ത നിയന്ത്രണങ്ങൾ മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുകയാണ്. മുംബയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
രാജ്യത്തിലെ നിലവിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. ബൂസ്റ്റർ ഡോസ് നൽകുന്നതും യോഗത്തിൽ ചർച്ചയായേക്കും. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബൂസ്റ്റർ ഡോസ് നൽകുന്നതിനെ സംബന്ധിച്ച് സർക്കാർ ആലോചിക്കണമെന്ന് ആഭ്യന്തരകാര്യ പാർലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ ജനങ്ങൾ മാസ്ക് ധരിക്കുന്നതിൽ അശ്രദ്ധ കാണിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാതിരിക്കുന്നത് അപകടം വിളിച്ചുവരുത്തുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.