
ആത്മഹത്യ വിവാഹമോചനക്കേസ് നടക്കുന്നതിനിടെ
കടുത്തുരുത്തി: യുവതിയുടെ ആത്മഹത്യയ്ക്കു പിന്നിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനമാണെന്ന് പരാതി. കുറുപ്പന്തറ ആക്കാം പറമ്പിൽ കെവിൻ മാത്യുവിന്റെ ഭാര്യ എലിസബത്ത് (31) ആത്മഹത്യ ചെയ്ത സംഭവത്തിൽ പിതാവ് കൊച്ചംപറമ്പിൽ തോമസാണ് കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയത്.
വ്യാഴാഴ്ച രാത്രി 11 ഓടെയാണ് എലിസബത്തിനെ ഞീഴൂരിലെ ബന്ധുവീട്ടിലെ കുളിമുറിയിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉഴവൂർ കോളേജിൽ ഗസ്റ്റ് ലക്ചററായിരുന്ന എലിസബത്തും കുറുപ്പന്തറ സ്വദേശി കെവിനുമായുള്ള വിവാഹം 2019 ജനുവരിയിലാണ് നടന്നത്. 60 പവൻ സ്വർണാഭരണങ്ങളും 3 ലക്ഷം രൂപയും വിവാഹ സമയത്ത് നൽകിയിരുന്നതായി പരാതിയിൽ പറയുന്നു.
എലിസബത്തിന് ശമ്പളം കുറവാണെന്നും 10 ലക്ഷം രൂപ വീട്ടിൽ നിന്ന് വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് കെവിനും അമ്മയും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായി തോമസ് പറഞ്ഞു. എലിസബത്ത് ഗർഭിണിയായതോടെ തമിഴ്നാട് ചെങ്കൽപേട്ടിലെ വീട്ടിലേക്ക് പോന്നു. കുഞ്ഞ് തന്റേതല്ലെന്നും പറഞ്ഞ് കെവിനും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നു. 2020-ൽ വിവാഹമോചനം ആവശ്യപ്പെട്ട് ഏറ്റുമാനൂർ കുടുംബ കോടതിയിൽ പരാതി നൽകി. വിവാഹമോചനക്കേസിൽ കൗൺസിലിംഗ് നടക്കുന്നതിനിടെയാണ് മരണം. ഇവരുടെ രണ്ട് വയസുള്ള കുഞ്ഞ് കെവിന്റെ വീട്ടുകാർക്കൊപ്പമാണ്. വ്യാഴാഴ്ച കുഞ്ഞിന്റെ ജന്മദിനമായിരുന്നു. അന്ന് കുഞ്ഞിനെ കാണണമെന്ന് എലിസബത്ത് ആവശ്യപ്പെട്ടെങ്കിലും ഭർത്താവിന്റെ വീട്ടുകാർ അനുവദിച്ചില്ല. ഇതേത്തുടർന്നാണ് ബന്ധുവീട്ടിലെത്തിയ എലിസബത്ത് കുളിമുറിയിൽ തൂങ്ങി മരിച്ചതെന്നും തോമസ് പറഞ്ഞു. തോമസിന്റെ പരാതിയിൽ കേസെടുത്തതായി കടുത്തുരുത്തി എസ്.ഐ വിപിൻചന്ദ്രൻ അറിയിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കുറുപ്പന്തറ സെന്റ് തോമസ് പള്ളിയിൽ.