pothenkode-murder-case

തിരുവനന്തപുരം: പോത്തൻകോട്ട് ഗുണ്ടാസംഘം യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതികൾ കൊലയ്ക്ക് മുൻപ് ട്രയൽ റൺ നടത്തിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മംഗലാപുരം മങ്ങോട്ട് പാലത്തിൽ വച്ച് ബോംബ് എറിഞ്ഞായിരുന്നു ട്രയൽ.


അക്രമി സംഘം സഞ്ചരിച്ച ഓട്ടോ ഓടിച്ച രഞ്ജിത്ത് പൊലീസിന്റെ പിടിയിലായിട്ടുണ്ട്. വഞ്ചിയൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൊലയാളികൾക്ക് സഹായം ചെയ്ത മൂന്ന് പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി.

ബൈക്കുകളിലും ഓട്ടോയിലുമായെത്തിയ 12 അംഗ സംഘമാണ് മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷിനെ കൊലപ്പെടുത്തിയത്. വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായിരുന്നു സുധീഷ്. വധശ്രമക്കേസില്‍ ഒളിവിലിരിക്കെയാണ് ഇയാൾ കൊല്ലപ്പെട്ടത്.

ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെയാണ് അക്രമിസംഘമെത്തിയത്. ഇവരെ കണ്ട് സുധീഷ് സമീപത്തെ ബന്ധുവിന്റെ വീട്ടിൽ ഓടിക്കയറിയെങ്കിലും, പിന്നാലെയെത്തി വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന് ആക്രമിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയും ആക്രമിച്ചു.

അക്രമിസംഘം സുധീഷിന്റെ ഇടതുകാൽ വെട്ടിയെടുത്ത്,​ ബൈക്കിൽ അര കിലോമീറ്റർ അപ്പുറം കല്ലൂർ മൃഗാശുപത്രി ജംഗ്ഷനിലെത്തിച്ച് ആഹ്ലാദ പ്രകടനം നടത്തി. ശേഷം ഇത് റോഡിൽ വലിച്ചെറിഞ്ഞു. ജംഗ്ഷനിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഗുണ്ടാ നേതാവിന്റെ സുഹൃത്തിനെ കൊന്നതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണ് വെട്ടിയതെന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ സുധീഷ് പൊലീസിന് മൊഴി നൽകിയിരുന്നു.