
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ കള്ളപ്പണ ഇടപാടുകൾ സൂചിപ്പിക്കുന്ന രേഖകൾ പിടിച്ചെടുത്തു. ഡിസംബർ എട്ടാം തീയതി കണ്ണൂർ പെരിങ്ങത്തൂർ, മലപ്പുറം പെരുമ്പടപ്പ്, മൂവാറ്റുപുഴ, മൂന്നാറിലെ മാങ്കുളം എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിലാണ് രേഖകൾ പിടിച്ചെടുത്തത്. വിദേശ നിക്ഷേപങ്ങൾ, വിദേശരാജ്യങ്ങളിലെ സ്വത്തുവകകൾ എന്നിവ സംബന്ധിച്ച രേഖകളും ഡിജിറ്റൽ തെളിവുകളും അടക്കം റെയ്ഡിൽ കണ്ടെടുത്തതായി ഇ ഡി അറിയിച്ചു. ഇ ഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കണ്ണൂർ പെരിങ്ങത്തൂരിലെ പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ പ്രവർത്തകനായ ഷഫീഖ് പായേത്ത്, മലപ്പുറം പെരുമ്പടപ്പിലെ പോപ്പുലർ ഫ്രണ്ട് ഡിവിഷണൽ പ്രസിഡന്റ് ബി പി അബ്ദുൾ റസാഖ്, മൂവാറ്റുപുഴയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് എം കെ അഷ്റഫ് എന്നിവരുടെ വീടുകളിൽ ഇ ഡി റെയ്ഡ് നടത്തി. ഇതിനുപുറമേ മൂന്നാർ വില്ല വിസ്റ്റ പ്രോജക്ടിന്റെ ഓഫീസിലും റെയ്ഡ് നടന്നു. പരിശോധന തടസപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ശ്രമിച്ചെങ്കിലും സി ആർ പി എഫിന്റെ സഹായത്തോടെ പരിശോധന പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് ഇ ഡി പറഞ്ഞു.
ഡിജിറ്റൽ ഉപകരണങ്ങൾ, വിദേശ നിക്ഷേപങ്ങൾ എന്നിവ സംബന്ധിച്ച രേഖകളും റെയ്ഡിൽ കണ്ടെത്തി. മൂന്നാർ വില്ല വിസ്റ്റ പ്രോജക്ട് ഉൾപ്പടെ കേരളത്തിലെ വിവിധ പദ്ധതികളിലൂടെ പോപ്പുലർ ഫ്രണ്ട് കള്ളപ്പണ ഇടപാടുകൾ നടത്തുന്നതിന്റെ രേഖകളും പരിശോധനയിൽ ലഭിച്ചു. അബുദാബിയിലെ ബാറും റെസ്റ്റോറന്റും ഉൾപ്പടെയുള്ള വസ്തുവകകളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇ ഡി വ്യക്തമാക്കി.