
പ്രവാസികളുടെ ജീവിതവും അവർ അനുഭവിക്കുന്ന പ്രശ്നങ്ങളുമൊക്കെ പല തവണ ചർച്ചാ വിഷയം ആയിട്ടുണ്ട്. ഇപ്പോഴിതാ പ്രവാസിയായ അഷ്റഫ് താമരശ്ശേരി ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. കട ബാദ്ധ്യത കാരണം ആത്മഹത്യ ചെയ്‌ത തിരുവനന്തപുരം സ്വദേശി പി പി പ്രസന്നൻ നായർ എന്ന വ്യക്തിയെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
എൺപതുകളുടെ തുടക്കത്തിലാണ് പി പി പ്രസന്നൻ നായർ ഗൾഫിലെത്തുന്നത്. ആദ്യം ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പ്രസന്നൻ നായർ പിന്നീട് കച്ചവടത്തിലേക്ക് മാറി. ഈ മേഖലയിൽ നേട്ടങ്ങൾ ഉണ്ടാകുമ്പോഴും അവശത അനുഭവിക്കുന്ന സഹ ജീവികളെ സഹായിക്കുന്നതിൽ മുന്നിൽ നിന്ന വ്യക്തിയാണ് പ്രസന്നൻ എന്ന് അഷ്റഫ് ഫേസ്ബുക്കിൽ പറയുന്നു. എന്നാൽ പലരെയും വിശ്വസിച്ച് ഏൽപ്പിച്ച പണം തിരിച്ച് കിട്ടാതെ വന്നതും കൊവിഡ് പ്രതിസന്ധികളുമാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്. ഭൗതിക ശരീരം വീട്ടിലേക്ക് അയക്കാൻ പെട്ടി വാങ്ങാൻ പോലും പണമില്ലാതിരുന്നപ്പോൾ രണ്ട് മലയാളികളാണ് സഹായിച്ചത്. മറ്റുളളവരെ സഹായിച്ചതിൻ്റെ ഫലമായി, ഒന്നും ഇല്ലാതെയായ സമയത്ത് ഒരിക്കലും ജീവിതത്തിൽ കണ്ടിട്ടാല്ലാത്തവരുടെ സഹായം കൊണ്ട് പ്രസന്നന്റെ മൃതദേഹം നാട്ടിലെത്തിക്കുവാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
"ഇന്നലെ വേദനയോട് കൂടിയാണ് ഒരു മയ്യത്ത് നാട്ടിലേക്ക് അയച്ചത്.കഴിഞ്ഞ ആഴ്ച അയാൾ എന്നെ വിളിച്ചിരുന്നു. ജീവിക്കുവാൻ കഴിയുന്നില്ല,ചുറ്റിലും കടക്കാരെ കൊണ്ട് നിറയുന്നു. മരിച്ചാലോ എന്ന് ചിന്തിക്കുയാണെന്ന്. ഒരിക്കലൂം അങ്ങനെ ചെയ്യരുത്,എല്ലാം ശരിയാകുമെന്ന് പറഞ്ഞ് സമാധാനപ്പെടുത്തുകയും ചെയ്തു. പക്ഷെ ഒരു ദുർബല നിമിഷത്തിൽ അയാളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട,ഇനിയും ഒരിക്കലും തിരിച്ച് കിട്ടാത്ത ആ ജീവൻ നശിപ്പിച്ച് കളഞ്ഞു.
തിരുവനന്തപുരം സ്വദേശി പ്രസന്നൻ നായർ എന്ന P.P നായർ എൺപതുകളുടെ തുടക്കത്തിലാണ് ഗൾഫിൽ വരുന്നത്. ഏതൊരു പ്രവാസിയെ പോലെ തുടക്കം ജോലിയിലൂടെ തുടങ്ങിയ പ്രവാസം ടെക്സ്റ്റയിൽ ഗാർമെൻ്റസ് കച്ചവടമേഖലയിലെ പ്രമാണിയായി മാറി.സൂപ്പർമാർക്കറ്റുകളും,ഹെെപ്പർ മാർക്കറ്റുകളും വരുന്നതിന് മുമ്പ് പി,പി നായരുടെ കടയിൽ നിന്നാണ് നാട്ടിലേക്ക് പോകുന്ന പ്രവാസികൾ സാധനങ്ങൾ മേടിച്ചോണ്ട് പോകുന്നത്. ബിസ്സിനസ്സിൽ നേട്ടങ്ങൾ വരുമ്പോഴും അവശത അനുഭവിക്കുന്ന സഹജീവികളെ സഹായിക്കുന്നതിൽ നായരേട്ടൻ മുന്നിലായിരുന്നു.ആര് മുന്നിൽ വന്ന് വേദനകൾ പറഞ്ഞാലും അവരെ വെറും കയ്യോടെ മടക്കി അയക്കില്ലായിരുന്നു പി.പി നായർ. അങ്ങനെയിരിക്കുമ്പോഴാണ് വിധി നായരുടെ ജീവിതത്തെ ഒന്നാകെ തലകീഴായി മറിക്കുന്നത്.കച്ചവടത്തിൽ പെട്ടെന്നുണ്ടായ തകർച്ച.പലരെയും വിശ്വസിച്ച് ഏൽപ്പിച്ച പണം തിരിച്ച് കിട്ടാതെയിരിക്കുക. അതിനിടയിൽ കേസുകൾ,അങ്ങനെ,അങ്ങനെ പ്രശ്നങ്ങളും,പ്രതിസന്ധികളുമായി ജീവിതം തളളി നീക്കുന്ന സമയത്താണ് കോവിഡ് വന്നത് കൂടി പൂർണ്ണമായും നായർ തകരുന്നു.വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാതെ ആകുക,ആളുകളെ ഭയന്ന് ജീവിക്കുന്ന ഒരു മാനസികവസ്ഥയിൽ വരെ പി.പി. നായരെത്തി. അതിനിടയിലാണ് കഴിഞ്ഞയാഴ്ച എന്നെ അന്വേഷിച്ച് നായരുടെ ഫോൺ വരുന്നത്.അഭിമാനിയായ ആ മനുഷ്യൻ എൻ്റെ വാക്കുകൾക്ക് പ്രാധാന്യം പോലും നൽകാതെ മുറിയിലല ഫാനിൽ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു.
സമ്പത്ത് കാലത്ത് എല്ലാത്തിനും കൂടെയുണ്ടായിരുന്നവർ നായരുടെ മരണസയത്ത് കൂടെ ഇല്ലായിരുന്നു. എന്തിന് പറയുന്നു മൃതദേഹം നാട്ടിലേക്ക് അയക്കുവാൻ പെട്ടി വാങ്ങുവാൻ പോലും കാശില്ലായാരുന്നു. ഈ വിവരം അറിഞ്ഞ് രണ്ട് മലയാളികളായ ബിസ്സിനസ്സുകാർ( പേരു പരസ്യപ്പെടുത്തുവാൻ ആഗ്രഹിക്കുന്നില്ല)അവരുടെ നല്ല,മനസ്സ് കാരണം പി.പി.നായരുടെ മൃതദേഹം ഒരു തടസ്സവും നാട്ടിലേക്ക് അയക്കുവാൻ കഴിഞ്ഞു.നോക്കുക സുഹൃത്തുക്കളെ സമ്പത്ത് കാലത്ത് മറ്റുളളവരെ സഹായിച്ചതിൻ്റെ ഫലം ഒന്നും ഇല്ലാതെയിരുന്ന സമയത്ത് ഈശ്വരൻ ഒരിക്കലും ജീവിതത്തിൽ കണ്ടിട്ടാല്ലാത്തവരുടെ സഹായം കൊണ്ട് ആ മനുഷ്യൻ്റെ മൃതദേഹം നാട്ടിലേക്കെത്തിക്കുവാൻ സാധിച്ചു.
രണ്ട് പാഠങ്ങളാണ് നമ്മൾ ഇവിടെ നിന്നും പഠിക്കേണ്ടത്.അതിലൊന്ന് ജീവിതത്തിൽ തകർച്ചയും ഉയർച്ചയും ഉണ്ടാകും,അതുപോലെ ബിസ്സിനസ്സിലും ഒരിക്കലും പിന്തിരിഞ്ഞ് ഓടാതെയിരിക്കുക.ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
മറ്റൊന്ന്
ജീവിതത്തിൽ മറ്റുളളവരെ സഹായിക്കുവാൻ ശ്രമിക്കുക. എന്നെങ്കിലും അതിൻ്റെ പ്രതിഫലം പടച്ചതമ്പുരാൻ തരാതെ ഇരിക്കില്ല.
അഷ്റഫ് താമരശ്ശേരി"