cow

ഉഡുപ്പി: പശുവിനെ സംരക്ഷിക്കാൻ എല്ലാ ഹിന്ദുക്കളും എപ്പോഴും മൂർച്ചയേറിയ ഒരുവാൾ നിർബന്ധമായും കൂടെ കരുതണമെന്ന് ആഹ്വാനം ചെയ്ത് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് സാധ്വി സരസ്വതി.കർണാടകയിലെ ഉഡുപ്പി ജില്ലയിൽ കാർക്കള ഗാന്ധി മൈതാനിയിൽ സംഘടിപ്പിച്ച ഹിന്ദു സംഗമ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

'ലോകത്താകമാനം ഗോമാതാവിനെ ബഹുമാനിക്കുന്നു, എന്നാൽ കർണാടകയിൽ പശുവിനെ കൊല്ലുന്നത് ഇറച്ചിക്ക് വേണ്ടിയാണ്. ഇത്തരം കശാപ്പുകാർക്ക് ഈ രാജ്യത്ത് ജീവിക്കാൻ അവകാശമില്ല. ആയുധം കാണിച്ച് ഹിന്ദുക്കളുടെ ഗോശാലകളിൽ നിന്ന് പശുക്കളെ മോഷ്ടിക്കുന്നു. അതിനാൽ ഗോമാതാവിനെ രക്ഷിക്കാൻ നാമെല്ലാം വാളുകൾ കരുതണം. ലക്ഷക്കണക്കിന് രൂപയുടെ ഫോണുകൾ വാങ്ങാൻ കഴിയുമ്പോൾ, അവർക്ക് തീർച്ചയായും വാളുകൾ വാങ്ങി വീടുകളിൽ സൂക്ഷിക്കാൻ കഴിയും'- സാധ്വി സരസ്വതി പറഞ്ഞു.

'കർണാടിയിലുള്ള ചില ദേശവിരുദ്ധർ ടിപ്പു സുൽത്താനെ പുകഴ്ത്തുന്നു. അവർക്കെതിരെ പ്രതിഷേധിക്കണം. ഗോഹത്യ, മതപരിവർത്തനം, ലൗ ജിഹാദ് എന്നിവയ്‌ക്കെതിരെ സർക്കാർ കർശനമായ നിയമം കൊണ്ടുവരണം.എല്ലാ ആത്മാവും ദൈവത്തിന്റെ മക്കളാണെന്നും ഓരോ ജീവനും ദൈവികമാണെന്നും ഭഗവദ് ഗീത പറയുന്നു. ഭാരതം നമ്മുടെ നാടാണ്. ലൗ ജിഹാദിനെതിരെ പോരാടുകയും ഗോഹത്യ അവസാനിപ്പിക്കുകയും വേണം'- സാധ്വി സരസ്വതി കൂട്ടിച്ചേർത്തു.വിശ്വഹിന്ദുപരിഷത്തിലെയും ബജ്‌റംഗ് ദളിലെയും പ്രമുഖ നേതാക്കൾ ഹിന്ദു സംഗമ പരിപാടിയിൽ പങ്കെടുത്തു.