
ന്യൂഡൽഹി: സഹകരണ സൊസൈറ്റികൾക്ക് ബാങ്ക് എന്ന പദം ഉപയോഗിക്കാനാവില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ലോക്‌സഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
അംഗീകാരമില്ലാത്ത സൊസൈറ്റികളെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് നൽകിയ മുന്നറിയിപ്പ് പിൻവലിക്കാൻ കഴിയില്ലെന്ന് ആർബിഐ വ്യക്തമാക്കിയെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ താൽപര്യം സംരക്ഷിക്കേണ്ടത് ആര്‍ബിഐയുടെ ചുമതലയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിയിലൂടെയാണ് ആർബിഐ പ്രാഥമിക ബാങ്കുകൾ 'ബാങ്ക്' എന്ന് പേരിനൊപ്പം ചേർക്കാൻ പാടില്ല എന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാത്ത സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കിങ്, ബാങ്കര്‍, എന്നിങ്ങനെയുള്ള പദങ്ങൾ പേരിനൊപ്പം ചേര്‍ക്കുന്നത് വിലക്കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വ്യവസ്ഥകള്‍ക്കെതിരെ കേരളം നേരത്തെ രംഗത്ത് വന്നിരുന്നു. സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ആര്‍ബിഐയുടെ ശ്രമം എന്നായിരുന്നു കേരളത്തിന്റെ ആരോപണം.