
ഊട്ടി: ജനറൽ ബിപിൻ റാവത്തിന്റെയും ധീര സൈനികരുടെയും ഓർമ്മകൾ നിലനിൽക്കുന്ന കൂനൂർ ഗ്രാമത്തിലെ നഞ്ചപ്പസത്രത്തെ ദത്തെടുത്ത് ഇന്ത്യൻ കരസേന. ഹെലികോപ്‌ടർ അപകടത്തിൽ ജീവൻ പണയപ്പെടുത്തിയും രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമവാസികൾക്കുള്ള ആദരമായി നഞ്ചപ്പസത്രം മേഖലയെ ദത്തെടുക്കുന്നതായി കരസേന പ്രഖ്യാപിച്ചു. നാട്ടുകാരുടെ ആരോഗ്യ പരിശോധനകൾക്കായി സൈന്യം എല്ലാ മാസവും ഡോക്ടറെയും നഴ്സിനെയും അയയ്ക്കുമെന്നും ചികിത്സയ്ക്കായി വെല്ലിംഗ്ടനിലെ സൈനിക ആശുപത്രിയിൽ ഗ്രാമവാസികൾക്ക് എത്താമെന്നും ദക്ഷിണ ഭാരത് ഏരിയ കമാൻഡിംഗ് ഓഫിസർ ലഫ്. ജനറൽ എ.അരുൺ അറിയിച്ചു.
'ഗ്രാമവാസികളാണ് അപകടസ്ഥലത്ത് ആദ്യം എത്തിയത്. തീ അണയ്ക്കാനും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഉദ്യോഗസ്ഥരെ രക്ഷിക്കാനും ആശുപത്രിയിൽ എത്തിക്കാനും ജനങ്ങൾ മുന്നോട്ടുവന്നു. ഗ്രൂപ്പ് ക്യാപ്‌ടൻ വരുൺ സിംഗ് ഇപ്പോഴും ജീവിച്ചിരിക്കാൻ കാരണം ഈ ഗ്രാമത്തിലെ ജനങ്ങളാണ്.' – ലഫ്. ജനറൽ എ.അരുൺ പറഞ്ഞു.
ഗ്രാമവാസികൾക്ക് പുതപ്പുകൾ, സോളർ എമർജൻസി ലൈറ്റുകൾ, റേഷൻ എന്നിവ വിതരണം ചെയ്തു. അപകടവിവരം ആദ്യം അറിയിച്ച 2 പേർക്ക് 5000 രൂപ വീതം നൽകി. പൊലീസ്, അഗ്നിരക്ഷാ ഉദ്യോഗസ്ഥർ, വനം വകുപ്പ് ജീവനക്കാർ, കരസേനാ ഉദ്യോഗസ്ഥർ എന്നിവർക്കും ഉപഹാരങ്ങൾ കൈമാറി. തമിഴ്നാട് സർക്കാരിനോടും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനോടും ലഫ്. ജനറൽ അരുൺ നന്ദി രേഖപ്പെടുത്തി.
അതിനിടെ, നഞ്ചപ്പസത്രത്തിന്റെ പേര് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഗ്രാമമെന്നാക്കണമെന്നും ഹെലികോപ്‌ടർ തകർന്നു വീണിടത്തു സ്മാരകം നിർമിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമവാസികൾ കേന്ദ്ര– സംസ്ഥാന സർക്കാരുകൾക്കു കത്തു നൽകിയിട്ടുണ്ട്.