wheat

കോഴിക്കോട്: വില്യാപ്പള്ളിയിൽ സപ്ലൈകോയുടെ എൻഎഫ്എസ്എ ഗോഡൗണിൽ ഗോതമ്പ് ചാക്കിൽ 'മുഴ'. ഇതുകണ്ട് ചാക്ക് അഴിച്ചുനോക്കിയ തൊഴിലാളികൾക്ക് കിട്ടിയത് ഉപയോഗിച്ച ഒരു ജോടി ചെരുപ്പ്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വടകര താലൂക്കിന് കീഴിൽവരുന്ന വിവിധ ഭാഗങ്ങളിലെ റേഷൻ കടകളിലേക്ക് ഇവിടെ നിന്നാണ് ഭക്ഷ്യധാന്യം കൊണ്ടുപോകുന്നത്.


റേഷൻ കടയിലേക്ക് കൊണ്ടുപോകാനായി ഗോതമ്പ് ചാക്ക് വണ്ടിയിൽ കയറ്റുന്നതിനിടയിലാണ് 'മുഴ' തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരു ഭാഗം മുഴച്ചു നിൽക്കുന്നത് കണ്ടതോടെ ചാക്ക് തുറന്നു നോക്കി. ചാക്കിലെ തുന്നലുകൾ ഓരോന്നായി അഴിച്ചെടുത്തപ്പോഴാണ് ചെരുപ്പുകൾ കണ്ടത്. ഉടൻ തന്നെ ഇതെടുത്തു മാറ്റി.

ചെരുപ്പ് നേരത്തേ പുറത്തെടുക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അധികൃതരിപ്പോൾ. അല്ലെങ്കിൽ റേഷൻ കടയിലെത്തിയ ശേഷം കടക്കാരൻ ചാക്ക് അഴിക്കുമ്പോൾ മാത്രമാണ് ചെരുപ്പ് പുറത്തുവരിക. കഴിഞ്ഞ മാസം റേഷൻ കടയിൽനിന്ന് ഒരാൾ വാങ്ങിയ ഗോതമ്പിൽ നിന്ന് ചത്ത എലിയെ കിട്ടിയിരുന്നു. തുടർന്ന് ഇവർ പരാതി നൽകിയിരുന്നു.