
കണ്ണൂർ: കണ്ണൂർ സർവകലാശാല ആസ്ഥാനത്തേയ്ക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം അക്രമാസക്തമായി. തുടർന്ന് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നിയമന വിവാദവുമായി ബന്ധപ്പെട്ട് വൈസ് ചാൻസലറെ പുറത്താക്കണമെന്ന ആവശ്യവുമായാണ് പ്രതിഷേധം.

യൂത്ത് കോൺഗ്രസിന്റെ മാർച്ച് സർവകലാശാലയുടെ പ്രധാന കവാടത്തിനുമുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. 'പിണറായി വക കമ്മ്യൂണിസ്റ്റ് പാഠശാല' എന്നെഴുതിയ ബാനർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കവാടത്തിന് മുന്നിൽ സ്ഥാപിച്ചു.

തന്റെ നിയമനം നിയമപരമല്ലെങ്കിൽ എന്തിന് ഗവർണർ ഒപ്പിട്ടുവെന്ന് കണ്ണൂർ സർവകലാശാലാ വി സി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രൻ മുൻപ് ചോദിച്ചിരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി പിരിച്ചുവിടാനും ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഔദ്യോഗികമായി ഗവർണർക്ക് നൽകിയ കത്തുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ പേരിൽ മന്ത്രി രാജിവയ്ക്കണമെന്നും പ്രതിഷേധക്കാർ മുദ്രാവാക്യം ഉയർത്തി.