modi-ganga-dip-

വാരണാസി : കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി ഗംഗാ സ്നാനം നടത്തിയതിനെ പരിഹസിച്ച് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. ഗംഗ വൃത്തികെട്ടതാണെന്ന് അറിയാവുന്നതിനാലാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി അതിൽ മുങ്ങാതിരുന്നതെന്നും യാദവ് പറഞ്ഞു. ഗംഗ ശുചീകരിക്കാൻ ബിജെപി കോടികൾ ചെലവഴിച്ചു. എന്നാൽ ഫണ്ടുകൾ ഒഴുകിപ്പോയി, പക്ഷേ നദി വൃത്തിയാക്കിയിട്ടില്ലെന്നും സർക്കാരിനെ കടന്നാക്രമിച്ച് അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസത്തെ വാരണാസി സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കാശി വിശ്വനാഥ് ഇടനാഴി പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനുമുമ്പ് തിങ്കളാഴ്ച ലളിതാ ഘട്ടിൽ പ്രാർഥിക്കുകയും ഗംഗയിൽ സ്നാനം ചെയ്യുകയും ചെയ്തിരുന്നു. അടുത്ത വർഷം ആദ്യം ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് രാഷ്ട്രീയമാനം കൈവരുന്നത്. സംസ്ഥാനത്തെ രണ്ട് പ്രമുഖ പാർട്ടികളായ എസ്പിയും ബിജെപിയും തമ്മിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാക്‌പോരിലാണ്.

വാരണാസിയിൽ ആളുകൾ അവരുടെ അവസാന ദിനങ്ങൾ ചിലവഴിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനത്തെ നേരത്തേ അഖിലേഷ് യാദവ് വിശേഷിപ്പിച്ചത്. ഇറ്റാവയിൽ മാദ്ധ്യമപ്രവർത്തകരോടാണ് ആളുകൾ അവരുടെ അവസാന ദിനങ്ങൾ ബനാറസിൽ ചെലവഴിക്കുന്നു എന്ന് മോദിയുടെ വാരണാസി സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു സമ്മേളനത്തിൽ സമാജ്വാദി പാർട്ടി നേതാക്കൾ ധരിക്കുന്ന ചുവപ്പ് നിറമുള്ള തൊപ്പി യുപിയുടെ അപകടത്തെ സൂചിപ്പിക്കുന്നുവെന്ന് പറഞ്ഞ് മോദിയും കടന്നാക്രമിച്ചിരുന്നു.