
കോട്ടയം: ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലിക്ക് വെട്ടിക്കൊന്ന ശേഷം ആറു വയസുകാരനായ മകനുമൊത്ത് വീടുവിട്ട യുവതിയെ മണർകാട് പള്ളിമുറ്റത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. പുതുപ്പള്ളി പയ്യപ്പാടിയിൽ പെരുങ്കാവ് പടനിലം വീട്ടിൽ സിജി (മാത്യു എബ്രഹാം 48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് സംഭവം. ഭാര്യ റോസന്നയ്ക്കും മകൻ ജോയലിനുമായി ഇന്ന് പകൽ മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിലാണ് സന്ധ്യയോടെ കണ്ടെത്തിയത്. റോസന്നയ്ക്ക് മാനസിക പ്രശ്നമുള്ളതായി സിജിയുടെ ബന്ധുക്കൾ പറഞ്ഞു.
കാഞ്ഞിരത്തുംമൂട്ടിൽ ഓട്ടോ ഡ്രൈവറായിരുന്നു സിജി. രാവിലെ ഏറെ വൈകിയിട്ടും ഫോണിൽ കിട്ടാതിരുന്നതിനെ തുടർന്ന് തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ ജോണിന്റെ ഭാര്യ കൊച്ചുമോൾ വന്നു നോക്കിയപ്പോഴാണ് രക്തം വാർന്ന നിലയിൽ കണ്ടത്. പുലർച്ചെ മകനുമായി റോസന്ന പുറത്തേയ്ക്ക് പോകുന്നത് ചിലർ കണ്ടിരുന്നു. പുതുപ്പള്ളിയിൽ നിന്ന് മണർകാട് ഭാഗത്തേയ്ക്ക് നടന്നുപോകുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങളും ലഭിച്ചു. തമിഴ്നാട്ടിലേക്ക് കടന്നെന്ന നിഗമനത്തിലായിരുന്നെങ്കിലും സന്ധ്യയോടെ പള്ളിമുറ്റത്ത് റോസന്നയെ കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.