
ഗാംഗ്‌ടോക്ക്: കാമുകി സംസാരിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ ഡോക്ടറെയും ജീവനക്കാരനെയും യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. സിക്കിമിലെ ഗാംഗ്‌ടോക്കിലുള്ള എസ് ടി എൻ എം ആശുപത്രിയിലാണ് സംഭവം. തതംഗ്‌ചെൻ സ്വദേശിയായ യുവാവിനെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു.
കുറച്ചുദിവസമായി തന്നോട് പിണങ്ങിയിരിക്കുന്ന കാമുകിയെ കാണാനാണ് ഇയാൾ ആശുപത്രിയിലെത്തിയത്. രോഗിയായ ബന്ധുവിന് കൂട്ടിരിക്കുന്ന കാമുകിയെ അനുനയിപ്പിക്കുകയായിരുന്നു ഇയാളുടെ ഉദ്ദേശം. എന്നാൽ സംസാരിക്കുവാനോ കൂടെ പോകാനോ കാമുകി തയ്യാറായില്ല. ഇതിൽ പ്രകോപിതനായ യുവാവ് കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് ആശുപത്രിയിലുണ്ടായിരുന്ന കാർഡിയോളജിസ്റ്റിനെയും ശുചീകരണ തൊഴിലാളിയെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം ഇയാൾ രക്തം പുരണ്ട കത്തിയുമായി ഏറെ നേരം ആശുപത്രിക്കുള്ളിൽ ചുറ്റിനടന്നതായും പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകളുടെ പേരിൽ തർക്കത്തിലായിരുന്ന സഹോദരീഭർത്താവിനെ കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് കത്തി കൈയിൽ കരുതിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി.
പരിക്കേറ്റ ഡോക്ടറും ആശുപത്രി ജീവനക്കാരനും ചികിത്സയിലാണ്. ഇരുവരുടെയും നില ഗുരുതരമാണന്ന് അധികൃതർ അറിയിച്ചു.