covid-vaccine-

ന്യൂഡൽഹി : കൊവിഡ് വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന അവസ്ഥയിൽ ഇന്ത്യൻ വാക്സിനുകൾ പുതിയ സാഹചര്യത്തിൽ ഫലപ്രദമല്ലാതായി മാറിയേക്കാമെന്ന മുന്നറിയിപ്പ് നൽകി നീതി ആയോഗ് അംഗം വി കെ പോൾ. ഇന്നലെ സിഐഐ പാർട്ണർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സാഹചര്യത്തിൽ വാക്സിനുകൾ ഫലപ്രദമല്ലാതാകുവാൻ സാദ്ധ്യത ഏറെയാണെന്നും, പുതിയ കൊവിഡ് വകഭേദങ്ങളെ നേരിടാൻ വാക്സിനുകൾ നിർമ്മിക്കേണ്ട ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി യോജിച്ച സമീപനമാണ് വേണ്ടത്.

കൊവിഡ് വാകിസിനേഷനിൽ ആഗോളതലത്തിൽ മുന്നേറ്റം ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധിയെ നേരിടാൻ ശാസ്ത്രത്തിൽ നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വി കെ പോൾ പ്രതിപാദിച്ചു. അതേസമയം മഹാരാഷ്ട്രയിൽ ഇന്നലെ 8 ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു. ഏഴ് കേസുകൾ മുംബയിലും ഒരെണ്ണം വാസി വിരാറിലുമാണ്. രോഗം സ്ഥിരീകരിച്ചവർ അന്താരാഷ്ട്ര യാത്രാ പശ്ചാത്തലമില്ലാത്തവരാണ് എന്നത് ആശങ്ക കൂട്ടുന്നുണ്ട്. 24 നും 41 നുമിടയിൽ പ്രായമുള്ള രോഗബാധിതരിൽ അഞ്ച് പേർക്ക് മാത്രമാണ് നേരിയ രോഗലക്ഷണങ്ങളുള്ളത്. ഇവരിൽ രണ്ട് പേർ ആശുപത്രിയിലും ആറ് പേർ വീടുകളിൽ നിരീക്ഷണത്തിലുമാണ്.

ഇതോടെ രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം 57 ആയി. ഡൽഹിയിലും രാജസ്ഥാനിലും ഇന്നലെ നാല് വീതം ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു. ഡൽഹിയിൽ ഇതുവരെ ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 28 പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതരുള്ളത്. രാജസ്ഥാൻ (13), ഗുജറാത്ത് (4), കർണ്ണാടക (3), കേരളം, ആന്ധ്രാപ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ഒന്ന് വീതവുമാണ് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചത്.